കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി. ഹരിയാന, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലാണ് മാസ്ക് വീണ്ടും നിർബന്ധമാക്കിയത്.
കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ ചേർന്ന് സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പൊതു-സ്വകാര്യ ആശുപത്രികളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടി രാജ്യവ്യാപകമായി മോക്ഡ്രിൽ സംഘടിപ്പിക്കും. ഹരിയാനയിലെ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവിറക്കിയത്. സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതിന് പിന്നാലെയാണ് കേരളവും മാസ്ക് നിർബന്ധമാക്കിയത്.
ഗർഭിണികൾക്കും പ്രായമായവർക്കും ജീവിതശൈലീ രോഗങ്ങളുള്ളവർക്കുമാണ് മാസ്ക് നിർബന്ധമാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 60 വയസ്സിനു മുകളിലുള്ളവരിലും പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണ് കൊറോണ മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രികളിൽ ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതടക്കമുള്ള കാര്യങ്ങൾ ശ്രദ്ധിക്കാൻ നിർദ്ദേശം നൽകിയതായും വീണ ജോർജ്ജ് പറയുന്നു.
പുതുച്ചേരിയിലും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ആശുപത്രികൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മദ്യശാലകൾ, റിസോർട്ടുകൾ വിനോദ സഞ്ചാര മേഖലകൾ, സർക്കാർ ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരെല്ലാം നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക