നിയമസഭ സംഘര്‍ഷവുമായി ബന്ധപ്പെട്ട അപകീര്‍ത്തി പ്രചാരണത്തില്‍ നിയമനടപടി സ്വീകരിച്ച് കെ കെ രമ എംഎല്‍എ. എം.വി ഗോവിന്ദന്, ദേശാഭിമാനി പത്രം, സച്ചിന് ദേവ് എം.എല്‍.എ എന്നിവര്‍ക്കെതിരെ കെ കെ രമ വക്കീല്‍ നോട്ടീസ് അയച്ചു.
നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ മറുപടി നല്കുകുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തില്ലെങ്കില്‍ ഒരു കോടി രൂപയുടെ മാനനഷ്ടകേസും ക്രിമിനല്‍ കേസും ഫയല്‍ ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്. അഡ്വ. പി.കുമാരന്‍കുട്ടി മുഖേനയാണ് നോട്ടീസ് അയച്ചത്.
തനിക്കേറ്റ പരുക്കിനെ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായി ചിത്രീകരിച്ചു എന്നുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കെ കെ രമ പരാതി നല്‍കിയത്. സംഘര്‍ഷത്തില്‍ രമയുടെ കൈയ്ക്ക് പരുക്കേറ്റെന്നതും പ്ലാസ്റ്ററിട്ടെന്നതും വ്യാജമാണെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ രമയുടെ കൈയുടെ ലിഗമെന്റിന് രണ്ടിടത്ത് പരുക്കുള്ളതായി എംആര്‍ആ സ്കാനിംഗില്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനിടെയാണ് വാച്ച് ആന്‍ഡ് വാര്‍ഡും എംഎല്‍എമാരുമായി സംഘര്‍ഷമുണ്ടായത്. വലത് കൈയ്ക്ക് പരുക്കേറ്റ കെ കെ രമയ്ക്ക് മാര്‍ച്ച് 29ന് ഡോക്ടര്‍മാര്‍ എട്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക