സംസ്ഥാനത്ത് കോവിഡ് കേസുകളും മരണങ്ങളും ഉയരുമ്പോഴും ആർക്കും വേണ്ടാതെ കോവിഡ് വാക്സിനേഷൻ. സർക്കാർ മേഖലയിൽ പോലും വാക്സിൻ കിട്ടാനില്ല. എടുക്കാനുമാളില്ല.
മാർച്ച് മാസത്തോടെ സർക്കാർ കേന്ദ്രങ്ങളിൽ നൂറുകണക്കിന് ഡോസ് വാക്സിനാണ് കാലാവധി തീർന്ന് മാറ്റേണ്ടി വന്നത്. ഇന്നലെ സംസ്ഥാനത്താകെ 14 പേർ മാത്രമാണ് വാക്സിനെടുത്തത്. എത്ര മന്ദഗതിയിലായാലും കോവിഡ് കേസുകളുയർന്നു തുടങ്ങിയാലെങ്കിലും വാക്സീനേഷൻ കേന്ദ്രങ്ങളിൽ തിരക്കേറുമായിരുന്നു. സർക്കാർ നിർദേശിക്കുന്നുണ്ടെങ്കിലും സർക്കാർ ആശുപത്രികളിൽ പോലും വാക്സീനില്ല.
ഇന്നലെ ഒരു വാക്സീനേഷൻ കേന്ദ്രം മാത്രമാണ് സംസ്ഥാനത്താകെ സർക്കാർ മേഖലയിൽ തുറന്നത്. മുൻകരുതൽ ഡോസെടുക്കാനെത്തിയത് മൂന്ന് പേരാണ്. മൂന്നാം തരംഗം അവസാനിച്ചത് മുതൽ വാക്സീൻ ആർക്കും വേണ്ട. പുതിയ കോവിഡ് വകഭേദത്തിനെതിരെ വാക്സീൻ ഫലപ്രദമാണോയെന്ന സംശയം, വാക്സിനെടുത്തിട്ടും കോവിഡ് വരുന്നുവെന്ന പ്രശ്നം തുടങ്ങി വിമുഖതയ്ക്ക് കാരണം പലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക