മഹീന്ദ്ര ആന്റ് മഹീന്ദ്ര ഗ്രൂപ്പ് മുൻ ചെയർമാനും ഇന്ത്യയിലെ ആദ്യകാല ശതകോടീശ്വരനുമായ കേശബ് മഹീന്ദ്ര(99) അന്തരിച്ചു. 1963 മുതൽ 2021 വെര ഗ്രൂപ്പ് ചെയർമാനായിരുന്നു അദ്ദേഹം. കേശബ് മഹീന്ദ്രയുടെ 48 വർഷത്തെ നേതൃത്വത്തിനിടെ മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓട്ടോമൊബൈൽ മേഖലയിൽ നിന്ന് ഐ.ടി, റിയൽ എസ്റ്റേറ്റ്, ഫൈനാൻസ് സർവീസ് എന്നീ മേഖലകളിലേക്ക് കൂടി ചുവടുവച്ചിരുന്നു.
പെൻസിൽവാനിയ യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ കേശബ് മഹീന്ദ്ര 1947ലാണ് കമ്പനിയിൽ ജോലിയിൽ കയറിയത്. 1963 ചെയർമാനുമായി. മരുമകൻ ആനന്ദ് മഹീന്ദ്രക്ക് കമ്പനിയുടെ സാരഥ്യം കൈമാറിയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.
കമ്പനി മുൻ മാനേജിങ് ഡയരക്ടർ പവൻ ജോൻകയാണ് മരണ വിവരം പുറത്തുവിട്ടത്. സയ്ൽ, ടാറ്റാ സ്റ്റീൽ, ടാറ്റ കെമിക്കൽസ്, ഇന്ത്യൻ ഹോട്ടൽ, ഐ.സി.ഐ.സി.ഐ തുടങ്ങി നിരവധി സർക്കാർ, സ്വകാര്യ കമ്പനികളുടെ ബോർഡുകളിലും കൗൺസിലുകളിലും കേശബ് മഹീന്ദ്ര സേവനം അനുഷ്ടിച്ചിരുന്നു. ഹൗസിങ് ഡെവലൊപ്മെന്റ് ആന്റ് ഫൈനാൻസ് കോർപറേഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക