പ്രസവത്തിനിടെ ശ്രദ്ധയിലാതെ വലിച്ചു നവജാത ശിശുവിന്റെ കൈ എല്ല് പൊട്ടി ചലന ശേഷി നഷ്ടമായെന്ന് പരാതി. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയ്ക്കെതിരെയാണ് ഞെട്ടിക്കുന്ന പരാതി ഉയർന്നിരിക്കുന്നത്.
അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം സമയത്താണ് സംഭവം നടന്നത്. പ്രസവ സമയം ജൂനിയര്‍ ഡോക്ടറും നഴ്സുമാരും മാത്രമാണ് ലേബര്‍ റൂമില്‍ ഉണ്ടായിരുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു.
ജനിച്ച ശേഷം കുഞ്ഞിന്റെ ഇടതുകൈ അനങ്ങുന്നുണ്ടായിരുന്നില്ല. രണ്ടാഴ്ച കഴിയുമ്പോള്‍ ശരിയാകുമെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. എന്നാൽ പിന്നീട് കൈ ശരിയാവാത്തതിനെ തുടർന്ന് അവിടെ തന്നെയുള്ള മറ്റൊരു ഡോക്ടര്‍ പറഞ്ഞതനുസരിച്ച് എസ്എടി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
അതേസമയം കുഞ്ഞിനെ ശ്രദ്ധയില്ലാതെ വലിച്ചെടുത്തതാണ് എല്ല് പൊട്ടാന്‍ കാരണമെന്ന മറുപടിയാണ് എസ്എടി ആശുപത്രിയില്‍ നിന്ന് ലഭിച്ചത്. പ്രസവത്തിനിടെ ഞെരമ്പ് വലിഞ്ഞുപോയെന്നും പരാതിയിലുണ്ട്. എല്ലിന്റെ പൊട്ടല്‍ ശരിയായെങ്കിലും ഞെരമ്പിന്റെ പ്രശ്നം മാറിയിട്ടില്ലെന്ന് കുടുംബം പറയുന്നു. ആരോഗ്യമന്ത്രിക്കുള്‍പ്പടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക