ലൈംഗിക പീഡനക്കേസ് പ്രതിയായ ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണിനെതിരെ ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരവേദിയിൽ പൊട്ടിക്കരഞ്ഞ് വിനേഷ് ഫോഗട്ട് രംഗത്ത്. മദ്യപിച്ചെത്തിയ പോലീസ് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളിൽ ചിലരെ മർദ്ദിക്കുകയം വനിതാ താരങ്ങളോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന് ആരോപിച്ചാണ് താരത്തിന്റെ പ്രതികരണം.
കുറ്റവാളികളോടെന്ന പോലെയാണ് പോലീസ് തങ്ങളോട് പെരുമാറിയതെന്ന് വിനേഷ് ഫോഗട്ട് മാദ്ധ്യമങ്ങൾക്ക് മുന്നിൽ കണ്ണീരോടെ പറഞ്ഞു. ‘പ്രദേശം വെള്ളത്താൽ നിറഞ്ഞിരിക്കുന്നു, കിടക്കാൻ ഇടമില്ല, അതിനാൽ കിടക്കകൾ കൊണ്ടുവരാമെന്ന് ആലോചിച്ചു. കട്ടിലുകൾ കൊണ്ടുവരുമ്പോൾ, ഒരു പോലീസ് ഉദ്യോഗസ്ഥൻ ധർമ്മേന്ദ്ര ഞങ്ങളെ തള്ളിയിടാൻ തുടങ്ങി. അവിടെ വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല,’ വിനേഷ് ഫോഗട്ട് പറഞ്ഞു.
‘ഞങ്ങൾ രാജ്യത്തിനായി മെഡലുകൾ നേടിയത് ഇതൊക്കെ കാണാനാണോ? പോലീസ് എല്ലാവയെും ഉന്തുകയും തള്ളുകയും ചെയ്തു. ക്രിമിനലുകളോടെന്ന പോലെയാണ് പൊലീസ് ഞങ്ങളോട് പെരുമാറിയത്. വനിതാ പോലീസുകാർ ഉണ്ടായിരുന്നില്ല. എന്നെ പുരുഷ പോലീസുകാർ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയുമുണ്ടായി. വനിതാ പോലീസുകാർ എവിടെയായിരുന്നു? -ഫോഗട്ട് ചോദിച്ചു.
പ്രതിഷേധ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമെന്നും ഗുസ്തിക്കാരുടെ ആരോപണങ്ങൾ അന്വേഷിക്കുമെന്നും ഡൽഹി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക