എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന ചോദ്യവുമായി രമേശ് ചെന്നിത്തല. ഞങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നത് മുഖ്യമന്ത്രിയോടാണ് എസ്ആർഐടിയോടല്ല. ഞങ്ങൾ ഉന്നയിച്ച കാര്യങ്ങൾക്കൊന്നും വസ്തുതാപരമായ മറുപടിയില്ല.
ഒഞ്ചിയത്ത് മുഖ്യമന്ത്രി പറഞ്ഞത് പുകമറ സൃഷ്ടിക്കുന്നുവെന്നാണ്. ഇപ്പോൾ എസ്ആർഐടിയെ മുൻ നിർത്തി കളിക്കുന്നുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാരിന് വേണ്ടി ഏജൻസി പണി ചെയ്യുകയാണ് എസ്ആർഐടി എന്നും രമേശ് ചെന്നിത്തല വിമർശിച്ചു. ക്യാമറ ഇടപാടിൽ എസ്ആർഐടിയുടെ മറുപടി ദുർബലമാണ്. അവർ ശുദ്ധ നുണകളാണ് പറയുന്നത്. ഇ-ടെൻഡർ നടപടി തന്നെ തെറ്റാണെന്നും രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചു.
സർക്കാർ പൊതു ജനങ്ങളുടെ പണം സ്വന്തക്കാർക്കും ബന്ധക്കാർക്കും അടിച്ചു മാറ്റി കൊടുക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. പാവപ്പെട്ട ജനങ്ങളെ ഞെക്കി പിഴിഞ്ഞ് പണമുണ്ടാക്കി മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ കടലാസ് കമ്പനിയ്ക്ക് നൽകുന്നു. മുഖ്യമന്ത്രിയുടെ കുറ്റസമ്മതമാണ് അദ്ദേഹത്തിന്റെ മൗനം. ഇത്രയൊക്കെ അഴിമതി പുറത്ത് കൊണ്ടുവന്നിട്ടും മറുപടിയില്ല എന്നും അദ്ദേഹം പറഞ്ഞു.
കരാർ അടിയന്തരമായി റദ്ദ് ചെയ്യണം. ജുഡീഷ്യൽ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ശിഖണ്ഡിയെ മുൻനിർത്തിയല്ല പിണറായി മറുപടി പറയേണ്ടത് എന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക