തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓർഡിനൻസ് മന്ത്രിസഭായോഗം ഇന്ന് പരിഗണിക്കും. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും പിഴയും ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സ് ആണീത്. ആരോഗ്യപ്രവര്‍ത്തകരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. ഡോക്ടര്‍ വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കുന്ന കാര്യത്തിലും ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനമെടുക്കും.
2012ലെ ആശുപത്രി സംരക്ഷണനിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയാണ് ഓര്‍ഡിനന്‍സ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തുന്നത്. ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും എതിരായ അക്രമങ്ങള്‍ക്കുള്ള ശിക്ഷാകാലാവധി മൂന്ന് മുതല്‍ 10 വര്‍ഷം വരെ ആക്കും. പിഴത്തുക അഞ്ച് ലക്ഷം വരെ ആക്കാനും നിര്‍ദേശമുണ്ട്. നിലവിലെ നിയമത്തില്‍ ശിക്ഷാ കാലാവധി മൂന്ന് വര്‍ഷവും പിഴത്തുക 50,000 രൂപയുമാണ്.
നാശനഷ്ടങ്ങൾക്ക് ആറിരട്ടി വരെ പിഴ ഈടാക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. അന്വേഷണം നടത്തി വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. നിയമഭേദഗതിക്ക് ഡോ.വന്ദനയുടെ പേരിടണമെന്നാണ് ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെടുന്നത്.
സുരക്ഷാ ജീവനക്കാർ, ക്ലറിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരെ വരെ നിയമപരിരക്ഷയിൽ ഉൾപെടുത്താൻ ആവശ്യം ഉയർന്നിരുന്നു. ഇവരിൽ, ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരെയും പരിശീലനത്തിന് എത്തുന്നവരെയും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിലേക്ക് ചേർക്കാനാണ് ആലോചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക