ബെംഗളൂരു: കർണാടകയിൽ ബിജെപി സർക്കാർ അനുമതി നൽകിയ എല്ലാ പദ്ധതികളും നിർത്തിവെക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. അധികാരമേറ്റെടുത്ത ശേഷം സിദ്ധരാമയ്യയുടെ പ്രധാന തീരുമാനമാണിത്. മുൻ സർക്കാർ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും കോർപ്പറേഷനുകളുടെയും ബോർഡുകളുടെയും കീഴിലുള്ള എല്ലാ തുടർ നടപടികളും ഉടനടി നിർത്തണമെന്നും ആരംഭിക്കാത്ത പദ്ധതികൾ ആരംഭിക്കരുതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
ബിജെപി അനുവദിച്ച പല പദ്ധതികൾക്കും സുതാര്യതയില്ലെന്നും അംഗീകാരമില്ലെന്നും നിയമസഭാംഗങ്ങളും ജനങ്ങളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്ന് സിഎംഒ അറിയിച്ചു. ചില പദ്ധതികളിൽ വർക്ക് ഓർഡറുകൾ ഇല്ലാതെ പണം നൽകിയിട്ടുണ്ട്. ചില പദ്ധതികളിൽ ഒന്നും നടത്താതെ കടലാസിൽ മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി അവയെല്ലാം പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പരിശോധന പൂർത്തിയായ ശേഷമേ തുടർ നടപടിയുണ്ടാകൂവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ബിജെപി അനുവദിച്ച പുതിയ പ്രവൃത്തികളിൽ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിന് ശേഷം അനുമതി നേടിയവയാണെന്ന് ആരോപണമുയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക