എസ്എഫ്ഐ നേതാവിന്റെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ സർവകലാശാലയ്ക്ക് തലയൂരാൻ കഴിയില്ലെന്ന പ്രതികരണവുമായി രമേശ് ചെന്നിത്തല. എന്താ നമ്മുടെ നാട്ടിൽ നടക്കുന്നത്, തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്എഫ്ഐ ക്കാരൻ ജയിക്കുന്നു. പരീക്ഷയെഴുതാത്ത എസ്എഫ്ഐക്കാരൻ ജയിക്കുന്നു. വിദ്യാ വിജയൻ മാർക്കും വീണാ വിജയൻ മാർക്കും എന്തും ആകാമെന്ന അവസ്ഥയാണ്. എന്ത് കൊള്ളരുതായ്മയ്ക്കും എസ്എഫ്ഐ നേതാക്കളുണ്ട് എന്നാണ് ചെന്നിത്തല പ്രതികരിച്ചത്.
തട്ടിപ്പിന്റെ മഹാരഥൻമാരായി എസ്എഫ്ഐ മഹാരാജാസ് പോലുള്ള കോളജുകളിൽ വിലസുന്നു. വ്യാജ ഡിഗ്രിക്കാരെ ന്യായീകരിക്കുന്നത് സിപിഐഎമ്മിന്റെ അപചയമാണ്. ഇതിനെ ഒക്കെ എങ്ങനെ ന്യായീകരിക്കാൻ കഴിയും. ഗോവിന്ദൻ മാഷിന്റേത് അധ:പതനമാണ് എന്നും തുടർ ഭരണത്തിന്റെ അപചയമാണ് കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ കലാലയങ്ങളിൽ എന്ത് കൊള്ളരുതായ്മയും നടക്കുന്നു, ഇക്കാര്യത്തിൽ അന്വേഷണം വേണം എന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിലെ കോൺഗ്രസ് പുന:സംഘടനയിൽ അതൃപ്തിയുണ്ട്. പരാതി താരിഖ് അൻവറിനെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷനെ കാണുന്നത് മഹാരാഷ്ട്ര വിഷയം ചർച്ച ചെയ്യാനെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക