പേവിഷബാധയ്ക്കുള്ള സൗജന്യ വാക്സിന് നിര്‍ത്തുന്നതായി റിപ്പോർട്ട്. ഇനിമുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാവര്ക്കും സൗജന്യമായി ലഭിക്കില്ല എന്നാണ് പുറത്തു വരുന്ന വിവരം. ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാകും വാക്സിന് സൗജന്യം. ആരോഗ്യവകുപ്പിന്റേതാണ് നിര്‍ദേശം.
ചികിത്സ തേടിയതില്‍ കൂടുതലും സമ്പന്നരെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം. ഇതുവരെ പേവിഷ പ്രതിരോധ വാക്സിനും സൗജന്യമായാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കിയിരുന്നത്. ഒരു ഡോസിന് 350 രൂപയാണ് ചെലവ് വരുന്നത്.
മുതിര്‍ന്ന വ്യക്തി നാല് ഡോസ് വാക്സിന് സ്വീകരിക്കുമ്പോള്‍ 1400 രൂപയാണ് ആരോഗ്യവകുപ്പിന് ചെലവാകുന്നത്. വലിയ മുറിവുകളാണെങ്കില്‍ ഇമ്യൂണോഗ്ലോബുലിനും വാക്സിനൊപ്പം നല്‍കാറുണ്ട്. ഇരുപതിനായിരത്തോളം രൂപ വിലവരുന്ന ഈ വാക്സിനും സൗജന്യമായാണ് ഇതുവരെ നല്കി വന്നിരുന്നത്.
അതേസമയം ഇവ സൗജന്യമായി നൽകുന്നത് നിര്‍ത്തുന്നത് വലിയ സാമ്പത്തിക ഞെരുക്കത്തിലേക്കാണ് സാധാരണക്കാരെ തള്ളിവിടുക. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ സൗജന്യസേവനം കൂടി നിര്‍ത്തലാക്കിയാല്‍ ആളുകള്‍ വാക്സിനെടുക്കാത്ത സാഹചര്യം ഉണ്ടാകുകയും സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക