പ്രണയ സൗധമായി താജ്മഹൽ പണികഴിപ്പിച്ച ഷാജഹാനെ പറ്റി നമുക്കറിയാം. എന്നാൽ തമിഴ്നാട് തിരുവാരൂർ സ്വദേശിയായ അമറുദ്ധീൻ ദാവൂദ് എന്ന മകൻ മാതാവിന്റെ സ്മരണാർത്ഥം താജ്മഹൽ നിർമ്മിച്ച് ശ്രദ്ധ നേടുകയാണ്.
അഞ്ചു കോടി രൂപ ചെലവഴിച്ചാണ് ദാവൂദ് മാതാവിന്റെ ഓർമ്മയ്ക്കായി താജ്മഹൽ നിർമ്മിച്ചത്. പിതാവിന്റെ മരണശേഷം നാല് സഹോദരിമാരെയും തന്നെയും വളർത്താൻ അമ്മ ജയിലാനീ ബീവി സഹിച്ച കഷ്ടപ്പാടുകൾക്ക് എന്നും നിലനിൽക്കുന്ന സ്മാരകം പണിയണമെന്ന ആഗ്രഹമാണ് ദാവൂദിനെ താജ്മഹലിന്റെ മാതൃകയിൽ സ്മാരകം പണിയാൻ പ്രേരിപ്പിച്ചത്.
തിരുവാരൂർ സ്വദേശികളായ അബ്ദുൾ ഖാദർ, ജയിലാനീ ബീവി ദമ്പതികളുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയ മകനാണ് അമറുദ്ധീൻ. കുഞ്ഞുങ്ങൾ പറക്ക മുറ്റുന്നതിനു മുൻപേ പിതാവ് അബ്ദുൾഖാദർ മരണപ്പെട്ടു. പിന്നീട് അങ്ങോട്ട് മക്കളുടെ വിദ്യാഭ്യാസവും വിവാഹവും പോലുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനായി ജയിലാനീ ബീവി വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചു. 2020 ലാണ് ജയിലാനി ബീവി മരണപ്പെടുന്നത്. മരണപ്പെട്ട ഉമ്മയ്ക്ക് വേണ്ടി ഉചിതമായ സ്മാരകം പണിയാൻ ദാവൂദ് തീരുമാനിക്കുന്നത് അങ്ങനെയാണ്. ഉമ്മയുടെ ജന്മദേശം ആയ അമ്മയപ്പനിൽ താജ്മഹലിന്റെ മാതൃകയിലുള്ള കെട്ടിടം നിർമ്മിക്കാൻ രാജസ്ഥാനിൽ നിന്നുള്ള മാർബിൾ ആണ് ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക