കൊച്ചി: ഡെങ്കിപ്പനിക്ക് കുറവില്ലാതെ എറണാകുളം ജില്ല. ഈ വർഷം ഡെങ്കി ബാധിച്ച 1238 പേരിൽ 875 കേസുകളും റിപ്പോർട്ട് ചെയ്തത് എറണാകുളത്താണ്. ഈമാസം ഇതുവരെ 389 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മെയ് മാസം വരെ ആറ് മരണം സ്ഥിരീകരിച്ചിടത്ത് ജൂണിൽ മാത്രം എട്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ജില്ലയുടെ കിഴക്കൻ മേഖലകളിലും തൃക്കാക്കരയിലുമാണ് ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊച്ചിൻ കോർപ്പറേഷൻ പരിധിയിലും ഡെങ്കി ബാധിതരുടെ എണ്ണം കുറവല്ല. രോഗ വ്യാപനം കുടുതലുള്ള തൃക്കാക്കര , ചൂർണിക്കര, വാഴക്കുളം മൂക്കന്നൂർ, കുട്ടമ്പുഴ, പായിപ്ര, എടത്തല പ്രദേശങ്ങൾക്ക് പുറമെ കൂടുതൽ പ്രദേശങ്ങൾ ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡെങ്കിപ്പനിക്ക് പുറമെ മറ്റ് വൈറൽ പനികളും വ്യാപകമാണ്. 16,537 പേരാണ് വിവിധ പനികളുമായി ചികിത്സ തേടിയത്.
ഇന്നലെ ഏറ്റവും കൂടുതൽ പേർ ചികിൽസ തേടിയത് മലപ്പുറം ജില്ലയിലാണ്. 2095 പേർ.കോഴിക്കോട് – 1529 ഉം എറണാകുളത്ത് 1217 ഉംതിരുവനന്തപുരത്ത് – 1156 ഉം പേർ ചികിൽസ തേടി. ആകെ 12876 പേരാണ് പനിബാധിച്ച് ആശുപത്രികളിലെത്തിയത്. 20 ദിവസത്തിനിടെ ഒന്നേ മുക്കാൽ ലക്ഷം പേർക്ക് പനി ബാധിച്ചു.
പനിയും സാംക്രമിക രോഗങ്ങളും ബാധിച്ച് മൂന്നാഴ്ചയ്ക്കുളളിൽ മരിച്ചവരുടെ എണ്ണം 32 ആയി ഉയർന്നു. ഇന്നലെ 33 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു . 298 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയ്ക്കെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക