ചരിത്രത്തിലെ തന്നെ സുപ്രധാന വിധിയുമായി മദ്രാസ് ഹൈക്കോടതി. സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം ഉപേക്ഷിച്ച് കുടുംബത്തിനായി ഒരു ദിവസം പോലും വിശ്രമമില്ലാതെ അധ്വാനിക്കുന്ന വീട്ടമ്മയുടെ അധ്വാനം കണ്ടില്ലെന്ന് നടിക്കാൻ ആകില്ലെന്നും അവസാനം അവർക്ക് ഒരു സമ്പാദ്യവും ഇല്ലാതെ വരുന്ന സാഹചര്യം അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഭർത്താവ് സ്വന്തം അധ്വാനത്തിലൂടെ ആർജിച്ച സ്വത്താണെങ്കിലും ഭാര്യക്കും സ്വത്തിൽ തുല്യ അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭർത്താവിന്റെ മരണശേഷം സ്വത്തിൽ അവകാശം ഉന്നയിച്ചുകൊണ്ട് കാമ്ശാല അമ്മാൾ എന്ന സ്ത്രീ നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാനമായ ഉത്തരവ്.
കുടുംബത്തെ നാട്ടിലാക്കി 11 വർഷം സൗദി അറേബ്യയിൽ ജോലി ചെയ്ത് സമ്പാദിച്ച സ്വത്ത് ഭാര്യ അമ്മാൾ സ്വന്തം പേരിൽ ആക്കി എന്ന് കാണിച്ച് ഭർത്താവായ കണ്ണൻ വർഷങ്ങൾക്കു മുൻപ് നിയമ പോരാട്ടം തുടങ്ങുകയും അനുകൂലമായ കീക്കോടതിവിധി നേടിയെടുക്കുകയും ചെയ്തിരുന്നു. ഈ വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമി ഇത്തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്.
വീട്ടമ്മയായ ഭാര്യയുടെ ത്യാഗവും സമർപ്പണവും കാരണമാണ് ഭർത്താവിന് വിദേശത്ത് പോയി പണം സമ്പാദിക്കാൻ കഴിഞ്ഞതെന്നും സ്വത്ത് ഭർത്താവിന്റെ പേരിൽ മാത്രമാണെങ്കിലും രണ്ടുപേരുടെയും അധ്വാനത്തിലൂടെ ആർജിച്ചതാണ് എന്ന് കരുതണം എന്നും കോടതി പറഞ്ഞു. ഒരു ദിവസം പോലും വിശ്രമമില്ലാതെ പണിയെടുക്കുന്ന വീട്ടമ്മ ഒരേസമയം നിരവധി ചുമതലകൾ നിർവഹിക്കുന്നുണ്ട്. അവസാനം വീട്ടമ്മക്ക് ഒരു സമ്പാദ്യവും ഇല്ലാതെ വരുന്ന സാഹചര്യം അംഗീകരിക്കാൻ കഴിയാത്തതാണെന്നും കോടതി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക