കൊൽക്കത്ത: മോശം കാലാവസ്ഥയെ തുടര്‍ന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി. ജയ്പ്പൂരിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോദന ചെയ്ത് മടങ്ങുന്നതിനിടെ സിലിഗുരിക്ക് സമീപമുള്ള സെവോക്ക് എയർബേസിൽ കോപ്ടർ ഇറക്കുകയായിരുന്നു.
ലാന്‍ഡിങ്ങിനിടെ നിസാരമായി പരിക്കേറ്റ മമത പ്രാഥമിക ചികിത്സ നേടിയതിന് ശേഷം ആശുപത്രി വിട്ടു. മമതയുടെ ഇടുപ്പിനും കാല്‍മുട്ടിനും പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ്ബോസ് മമതയെ വിളിച്ച് ആരോഗ്യനില അന്വേഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കനത്ത മഴയിൽ ഹെലി കോപ്ടർ കുലുങ്ങാൻ തുടങ്ങിയതോടെയാണ് പൈലറ്റ് അടിയന്തര ലാൻഡിങ്ങിന് തീരുമാനിച്ചത്.
പ്രാഥമിക ചികിത്സക്ക് ശേഷം ബാഗ്ദോഗ്ര വിമാനത്താവളത്തിലേക്ക് റോഡ് മാർഗവും പിന്നീട് അവിടെ നിന്നും മുഖ്യമന്ത്രി കൊൽക്കത്തയിലേക്ക് വിമാനത്തിൽ മടങ്ങി. ജൂലൈ എട്ടിന് നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം കൊൽക്കത്തയിലേക്ക് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക