മുംബൈ: മഹാരാഷ്ട്രയിൽ ഓടുന്ന ബസിന് തീപിടിച്ച് 25 പേർ മരിച്ചു. യവത്മാലിൽനിന്ന് പുണെയിലേക്കു പോയ ബസിനാണ് ബുൽഡാനയിൽ വച്ച് തീപിടിച്ചത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടമെന്നാണ് വിവരം. അപകടത്തിൽപെട്ട ബസ് പൂർണമായും കത്തിനശിച്ചു. യവത്മാലിൽനിന്ന് പുണെയിലേക്ക് ഏതാണ്ട് 10 മണിക്കൂറോളം യാത്രയുണ്ട്.
32 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. പൊള്ളലേറ്റവരെ ബുൽദാന സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മിക്കവരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.
വിദർഭ മേഖലയിൽ നാഗ്പുർ – മഹാരാഷ്ട്ര സമൃദ്ധി മഹാമാർഗ് എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ബസ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക