മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂർ സെൻട്രൽ ജയിലിലെ കൽത്തുറുങ്ക് കാത്തിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സിപിഎമ്മിനെ ഇല്ലാതാക്കാനുള്ള പോരാട്ടം തുടരുമെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നും സുധാകരൻ പറഞ്ഞു .
ജയിലിൽ പിണറായിക്ക് ഒരു സ്ഥാനം കണ്ടുവച്ചിട്ടുണ്ടെന്നും ഡിസിസി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിൽ സുധാകരൻ പറഞ്ഞു.ഞാൻ ദുർബലനല്ല. അങ്ങനെയാക്കാൻ പിണറായി വിജയൻ ശ്രമിച്ചാൽ അതു വെറും കിനാവു മാത്രം. ഒട്ടേറെത്തവണ മരണത്തെ മുഖാമുഖം കണ്ടവനാണ്. ഇനിയും മുന്നേറാനുള്ള കരുത്തുണ്ട്.
ഇമ്പാച്ചി കാട്ടി പേടിപ്പിക്കാൻ നോക്കേണ്ട. കള്ളക്കേസിൽ പ്രതിയാക്കാൻ കഴിഞ്ഞേക്കാം. പക്ഷേ, ശിക്ഷിക്കാനാവില്ല. ശിക്ഷിക്കേണ്ടതു കോടതിയാണ്. അവിടെ നീതിയും ന്യായവും ബാക്കി നിൽക്കുന്നുണ്ട്. മോൻസൻ കേസിൽ എന്നെ എന്തിനാണു പ്രതിയാക്കിയതെന്നറിയില്ല. പരാതിക്കാരനുമായി ഞാൻ നേരിട്ടോ ഫോണിലോ സംസാരിച്ചിട്ടില്ല.
മോൻസൻ പറഞ്ഞുവെന്നാണ് അവരുടെ മൊഴി. ഞാൻ അവരോടു നേരിട്ടു സംസാരിച്ചിട്ടുണ്ടോയെന്നു തിരിച്ചും മറിച്ചും ഡിവൈഎസ്പിയുടെ മുന്നിൽ വച്ചു ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. ഒരുപാടു ചോദ്യംചെയ്തു. ഒന്നും കിട്ടിയില്ല. അപ്പോഴാണ് എം.വി.ഗോവിന്ദൻ പോക്സോ കേസ് ആരോപണവുമായി വന്നതെന്നും സുധാകരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക