ഒഡിഷ ട്രെയിൻ അപകടം അന്വേഷിച്ച സുരക്ഷാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരസ്യമാക്കില്ലെന്ന് വ്യക്തമാക്കി റെയിൽവേ. അപകടം സംബന്ധിച്ച സിബിഐ അന്വേഷണത്തിൽ റിപ്പോർട്ട് സ്വാധീനമോ ഇടപെടലോ ഉണ്ടാക്കില്ലെന്ന് ഉറപ്പുവരുത്താനാണ് നടപടി എന്നാണ് പുറത്തു വരുന്ന വിവരം.
‘സിബിഐ അന്വേഷണം നടക്കുന്നതിനാല്‍ സിആര്‍എസ് റിപ്പോര്‍ട്ടിനെക്കുറിച്ച് ഒന്നും വെളിപ്പെടുത്താന്‍ സാധിക്കില്ല. ഈ റിപ്പോര്‍ട്ട് ഒരു തരത്തിലും അന്വേഷണത്തെ സ്വാധീനിക്കില്ലെന്ന് ഉറപ്പാക്കും. രണ്ട് റിപ്പോര്‍ട്ടുകളും പരിശോധിച്ച് നടപടിയെടുക്കും എന്നും മുതിര്‍ന്ന റെയിൽവേ ഉദ്യോഗസ്ഥന് വ്യക്തമാക്കി.
റെയില്‍വേ സുരക്ഷാ കമ്മിറ്റിയുടെ അന്വേഷണത്തില്‍ സിഗ്നലിങ്, ടെലികോം വിഭാഗത്തിലെ ജീവനക്കാരുടെ മാനുഷിക പിഴവ് മൂലമാണ് അപകടമുണ്ടായതെന്നാണ് സുരക്ഷാ കമ്മിറ്റിയുടെ കണ്ടെത്തൽ. ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സിഗ്നലിങ് ജീവനക്കാരന് സ്റ്റേഷന് മാസ്റ്ററിന് ‘ഡിസ്കണക്ഷന് മെമ്മോ’ നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
എന്നാല്‍ അറ്റക്കുറ്റപ്പണിക്ക് ശേഷം ട്രാക്കില്‍ മറ്റ് പ്രശ്നങ്ങളില്ലെന്ന് കാണിച്ച് കൊണ്ട് ജീവനക്കാരന് ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സിഗ്നലിങിനായി വീണ്ടും കണക്ഷന് മെമ്മോ നല്‍കിയിരുന്നു.ട്രെയിന്‍ കടന്നുപോകുന്നതിന് മുമ്പ് സിഗ്നലിങ് സംവിധാനം പരിശോധിക്കുന്നതിനുള്ള സുരക്ഷാചട്ടം പാലിച്ചില്ലെന്നും, റീകണക്ഷന് മെമ്മോ നല്കിയ ശേഷവും സിഗ്നലിങ് ജീവനക്കാര്‍ ജോലിയില്‍ തുടര്‍ന്നെന്നുമാണ് റിപ്പോര്‍ട്ട്.
അതിനാല്‍, അപകടത്തിന്റെ ഉത്തരവാദിത്തം സ്റ്റേഷനിലെ ഓപ്പറേഷന്‍സ് സ്റ്റാഫിനും സിഗ്നലിങ് ജീവനക്കാരനുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. റെയില്‍വേ സംവിധാനത്തില്‍, സിഗ്നലിങ് ജീവനക്കാരനും സ്റ്റേഷന് മാസ്റ്ററിനും ഉത്തരവാദിത്തമുള്ള ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗ് സിഗ്നലിങ് സിസ്റ്റത്തിന്റെ പ്രധാന കേന്ദ്രമായ റിലേ റൂമിലേക്ക് പ്രവേശിക്കുന്നതിനുള്ള ചട്ടങ്ങൾ പാലിച്ചില്ലെന്നും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക