മണിപ്പുരിൽ ഹമാർ യുവാവിന്റെ തലവെട്ടിയെടുത്ത് പ്രദർശിപ്പിച്ചതായി റിപ്പോർട്ട്. ബിഷ്ണുപുരിനും ചുരാചന്ദ്പുരിനും മധ്യേയുള്ള ഹമാർ-കുക്കി ഗ്രാമമായ ലങ്സയ്ക്കു കാവൽ നിൽക്കുകയായിരുന്ന ഡേവിഡ് ടീക്കിനെയാണ് വെടിവച്ചുകൊന്ന ശേഷം തലയറുത്ത് പ്രദർശിപ്പിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
ഡേവിഡിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിമുറിച്ചു. തലയെടുത്തു കമ്പില്‍ കുത്തിയശേഷം ബാക്കി ശരീരഭാഗങ്ങള്‍ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു. ഡേവിഡിനെ ക്രൂരമായി കൊന്നവര്‍ മൃതദേഹംപോലും കിട്ടാത്ത രീതിയില്‍ നശിപ്പിച്ചതു താങ്ങാനാകില്ലെന്ന് അദ്ദേഹത്തിന്റെ പിതാവും സഹോദരനും പറഞ്ഞു. ഏതാനും അസ്ഥിക്കഷണങ്ങള്‍ മാത്രമാണു ലഭിച്ചത്.
മെയ്തെയ് ഭൂരിപക്ഷപ്രദേശത്തിനു സമീപത്തുള്ള ലങ്സയിലെ മിക്ക വീടുകൾക്കും നേരത്തേ തീയിട്ടിരുന്നു. ജനങ്ങൾ മുഴുവൻ പലായനം ചെയ്തതിനെത്തുടർന്ന് ബാക്കി വീടുകൾക്ക് കാവൽനിൽക്കുകയായിരുന്നു ഡേവിഡ് ഉൾപ്പെടെയുള്ള നാലംഗ കുക്കി-ഹമാർ ഗ്രാമ സംരക്ഷണ സേന.
അതേസമയം കാങ്പോക്പിയിലും ബിഷ്ണുപുരിലും കഴിഞ്ഞ 2 ദിവസമായി ഏറ്റുമുട്ടൽ തുടരുകയാണ്. കുക്കി ഗോത്രമേഖലയായ ചുരാചന്ദ്പുരിൽ ഇന്നലെ ഗോത്ര വിഭാഗക്കാരുടെ വൻറാലി നടന്നു. വംശീയ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ പ്രതീകാത്മകമായി പ്രദർശിപ്പിച്ച 100 ശവപ്പെട്ടിക്കു മുൻപിൽ മുവായിരത്തിലധികം ഗോത്രവിഭാഗക്കാർ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക