കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തില്ലെന്ന് പരാതി. പരിക്കേറ്റ രോഗിയുടെ ഭർത്താവ് ഇന്ന് പൊലീസിൽ പരാതി നൽകും എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം മന്ത്രിയുടെ വാഹനവും പൈലറ്റ് വാഹനവും വന്നത് തെറ്റായ ദിശയിലൂടെയാണെന്ന് പുറത്ത് വന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇന്നലെയാണ് മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റത്.
ഭക്ഷണത്തിൽ നിന്ന് അലർജിയുണ്ടായ രോഗിയുമായി നെടുമൻകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസ് പോകും വഴി പുലമൻ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. കോട്ടയം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ നെടുമന സ്വദേശി നിതിൻ, ഓടനാവട്ടം സ്വദേശി അശ്വ കുമാർ, ഭാര്യ ദേവിക, ബന്ധു ഉഷ കുമാരി , ശൂരനാട് സ്റ്റേഷനിലെ പൊലീസ് ജീപ്പ് ഓടിച്ച സിപിഒ ബിജു ലാൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ദേവികയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക