കോട്ടയം വൈക്കത്ത് കള്ള് ഷാപ്പിനുള്ളിൽ മധ്യവയസ്കനെ കുത്തിക്കൊന്നത് പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആണെന്ന് പോലീസിന്റെ കണ്ടെത്തൽ. പുനലൂർ സ്വദേശി ബിജു ജോർജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്ത് സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പുനലൂർ സ്വദേശിയായ ബിജു ജോർജ് കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് വൈക്കം വലിയ കവല പെരിഞ്ചില തോടിന് സമീപത്തെ കള്ള് ഷാപ്പിനു മുന്നിൽ കുത്തേറ്റ് മരിച്ചത്.
രാവിലെ 8. 23ന് ബിജു കള്ളുഷാപ്പിലേക്ക് കയറി പോകുന്നതിന്റെയും 8.30 ഓടെ ഷാപ്പിൽ നിന്ന് പുറത്തിറങ്ങിയ ബിജു നിലത്തേക്ക് ബോധരഹിതനായി വീഴുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു. ഇതിന് പിന്നാലെ തോട്ടകം സ്വദേശിയായ സജീവ് എന്ന ഭിന്നശേഷിക്കാരൻ സൈക്കിളുമായി ഷാപ്പിൽ നിന്ന് പോകുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് കിട്ടി. പിന്നീട് സജീവനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ബിജുവിനെ കുത്തിക്കൊന്നത് താനാണെന്ന് സജീവ് സമ്മതിച്ചത്. തുടർന്നാണ് പോലീസ് ഇയാളെ അറസ്ററ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക