ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടനും മിമിക്രി താരവുമായി കോട്ടയം നസീര്‍. തന്നെ സഹോദരനെ പോലെ സ്നേഹിച്ച ഒരാളായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് കോട്ടയം നസീര്‍ പറഞ്ഞു. ഇനിയൊരിക്കലും താന്‍ ഉമ്മന്‍ചാണ്ടിയെ അനുകരിക്കില്ലെന്നും കോട്ടയം നസീര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുമായുള്ള ഓര്‍മ്മകളും അദ്ദേഹം പങ്കുവച്ചു.
വലിയ വിഷമമുണ്ട്. എതിരാളികളെ പോലും വിമര്‍ശിച്ച് വേദനിപ്പിച്ചു കൊണ്ട് സംസാരിക്കുന്ന ഒരാള്‍ ആയിരുന്നില്ല അദ്ദേഹം. അത്രയും നല്ലൊരു വ്യക്തിത്വം വിട്ടു പിരിഞ്ഞു പോകുന്നതില്‍ വിഷമമുണ്ട്. വ്യക്തിപരമായി പറയുകയാണെങ്കില്‍ സഹോദരന് തുല്യം എന്നെ ചേര്‍ത്തു പിടിച്ചിട്ടുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. അത്രയും വലിയ രാഷ്ട്രീയ നേതാവാണ്, വലിയ പൊസിഷനില്‍ ഇരുന്ന ആളാണ്, ആ ഒരു ഇത് വച്ചിട്ടില്ല. അനുകരിക്കുന്ന ആളുകളെ എല്ലാവര്ക്കും ഇഷ്ടപ്പെടില്ല.
എന്നാല്‍ അനുകരണത്തെ പോസിറ്റീവ് ആയി കാണുകയും ആ അനുകരണത്തെ ഇഷ്ടമാണെന്നും അതിലെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും പറഞ്ഞിരുന്ന വ്യക്തിയാണ് അദ്ദേഹം. ഞാന്‍ കൈരളിയില്‍ കോട്ടയം നസീര്‍ ഷോ ചെയ്യുമ്പോഴായിരുന്നു ആന്റണി സാര്‍ രാജി വച്ച്, ഉമ്മന്‍ചാണ്ടി സാര്‍ മുഖ്യമന്ത്രിയാകുന്നത്. അന്നാണ് അദ്ദേഹത്തെ ഞാന്‍ അനുകരിക്കുന്നത്. അതുകഴിഞ്ഞ് കാലങ്ങളായി അദ്ദേഹത്തെ അനുകരിച്ചിട്ടുണ്ട്.
എന്റെ പെയിന്റിംഗ് എക്സിബിഷന് കാണാന്‍ വരെ വന്നിട്ടുണ്ട്. കറുകച്ചാലില്‍ ഒരു പരിപാടിക്കിടെ ഞാന്‍ അനുകരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം കേറി വന്നത്, ‘ഞാന്‍ എത്താന്‍ വൈകിയതു കൊണ്ട് എന്റെ ഗ്യാപ്പ് ഫില്‍ ചെയ്തു അല്ലേ’ എന്നാണ് അദ്ദേഹം എന്നെ പിടിച്ച് പറഞ്ഞത്. ഇനി അദ്ദേഹത്തെ അനുകരിക്കില്ല. കരുണാകരന് സാര്‍ മരിച്ചപ്പോഴും ഞാന്‍ ഇത് തന്നെ പറഞ്ഞിരുന്നു, ഇനി അദ്ദേഹത്തെ അനുകരിക്കില്ലെന്ന്. ഉമ്മന്‍ചാണ്ടി സാര്‍ വിട പറയുമ്പോഴും അത് തന്നെയാണ് പറയാനുള്ളത്. ഇനി അദ്ദേഹത്തെ അനുകരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക