അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അന്ത്യാഭിലാഷമായിരുന്നു സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതിവേണ്ട എന്നത്. ഇതു സംബന്ധിച്ച കുടുംബത്തിന്റെ നിർദേശം സർക്കാർ അംഗീകരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ചടങ്ങുകൾ നടത്തുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. സംസ്കാര ചടങ്ങുകളിൽ ഔദ്യോഗിക ബഹുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നെങ്കിലും പിതാവിന്റെ അന്ത്യാഭിലാഷപ്രകാരം ഇത് വേണ്ടെന്ന് മകൻ ചാണ്ടി ഉമ്മൻ പറയുകയായിരുന്നു.
53 വർഷം നിയമസഭാ സാമാജികനായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനം നിയമസഭയ്ക്ക് മുന്നിലെത്തിയപ്പോൾ വാച്ച് ആൻഡ് വാർഡ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്ത അദ്ദേഹത്തിനോടുള്ള ആദരം രേഖപ്പെടുത്തി. തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസ് മുതൽ ആയിരങ്ങളാണ് പ്രിയ നേതാവിന് വിട ചൊല്ലാനായി എത്തിയത്.
അനേകം വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിലാപയാത്ര നീങ്ങിയത്. വിലാപയാത്രയുടെ ഭാഗമാകാനും ആദരാഞ്ജലികൾ അർപ്പിക്കാനും ആയിരങ്ങൾ റോഡിന് ഇരുവശവും അണിനിരന്നിരുന്നു. കുട്ടികൾ മുതൽ മുതിർന്ന പൗരന്മാർ വരെ ഉമ്മൻചാണ്ടിയെ അവസാനമായി കാണാൻ കാത്തുനിൽക്കുന്ന കാഴ്ചയാണ് തിരുവനന്തപുരത്തിന്റെ തെരുവോരങ്ങളിൽ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക