ഇംഫാൽ: മണിപ്പൂരിൽ ഗോത്ര വിഭാഗത്തിൽ പെട്ട രണ്ട് യുവതികളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്ന വിവരങ്ങളും പുറത്ത്. കുകി യുവതികളെ കൂട്ടബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇതേ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ക്രൂരമായ കൊലപാതക വാർത്ത പുറത്തുവരുന്നത്.
കാങ്പൊക്പിയിൽ നിന്നുള്ള യുവതികളെയാണ് ബലാത്സംഗം ചെയ്ത് കൊന്നത്. രണ്ടുമാസമായി അന്വേഷണത്തെകുറിച്ച് ഒരു വിവരവും നൽകുന്നില്ലെന്നും കൊല്ലപ്പെട്ടവരുടെ കുടുംബം ദേശീയമാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇംഫാലിലെ ജോലി സ്ഥലത്ത് നിന്ന് വലിച്ചിറക്കിയാണ് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഇവരുടെ ഒരു സുഹൃത്താണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഏകദേശം ഒന്നര മണിക്കൂറോളം ആള്ക്കൂട്ടം യുവതികളെ പീഡിപ്പിച്ചെന്നും തുടർന്ന് ജനക്കൂട്ടം രണ്ട് സ്ത്രീകളെയും പുറത്തേക്ക് വലിച്ചിഴച്ച് സമീപത്തെ ഒരു തടിമില്ലിന് സമീപം വലിച്ചെറിഞ്ഞെന്നും സുഹൃത്ത് ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തി.
സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു സംഘം കലാപകാരികൾ ആണ് യുവതികൾക്ക് നേരെ ക്രൂരമായ അക്രമം നടത്തിയത്. സംഘത്തിൽ ഉണ്ടായിരുന്ന സ്ത്രീകൾ യുവതികളെ ലൈംഗികമായി പീഡിപ്പിക്കാൻ പുരുഷന്മാരെ പ്രേരിപ്പിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. മെയ് നാലിന് ആണ് കൂട്ടബലാത്സംഗത്തിനിരയായി ഇരുവരും കൊല്ലപ്പെട്ടത്. ഇതേ ദിവസം തന്നെയാണ് ഗോത്ര വിഭാഗത്തിൽ പെട്ട രണ്ട് യുവതികളെ ബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്തത്. കൊലപാതകത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക