പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ സർക്കാരിൽ നിന്ന് നീതി ലഭിക്കും വരെ സമരം തുടരുമെന്ന് വ്യക്തമാക്കി ഹർഷിന. എത്ര മൂടി വെച്ചാലും സത്യം പുറത്ത് വരും. താൻ പറഞ്ഞതിൽ ഒരു ശതമാനം പോലും കളവില്ല. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ സമര രംഗത്തുണ്ടാവും എന്നാണ് യുവതിയുടെ പ്രതികരണം.
തനിക്ക് അർഹമായ നഷ്ടപരിഹാരം കിട്ടണമെന്നും വീട്ടമ്മയായ തന്നെ തെരുവിൽ സമരം ചെയ്യുന്നതിലേക്ക് വലിച്ചിഴച്ചുവെന്നും യുവതി പറഞ്ഞു. തുച്ഛമായ നഷ്ടപരിഹാരം തന്ന് സമരം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു.നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന് തന്നവർക്കും അറിയാം. കുറ്റക്കാരായ ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടി ഉണ്ടാവണം. ഇനിയൊരാൾക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ഹർഷിന പ്രതികരിച്ചു.
ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേതാണെന്ന് സ്ഥിരീകരണമുണ്ടായിരുന്നു. രണ്ട് ഡോക്ടർമാർ ഉൾപ്പെടെ നാലു പേർ കുറ്റക്കാരാണെന്നാണ് റിപ്പോർട്ട്.
പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിനക്ക് 2017 നവംബർ 30നായിരുന്നു മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പ്രസവ ചികിത്സക്ക് ശേഷം ഹർഷിനക്ക് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടിരുന്നു. നിരവധി ചികിത്സകൾ തേടിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മാസങ്ങൾക്ക് ശേഷം നടത്തിയ സ്കാനിംഗിലാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക