തൊടുപുഴ: ഭാര്യ അഫ്സാനയെ ഭയന്നാണ് നാടുവിട്ടതെന്ന് ഒന്നര വര്‍ഷത്തിനു ശേഷം പോലീസ് കണ്ടെത്തിയ കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദ്. തൊടുപുഴയ്ക്ക് അടുത്ത് തൊമ്മന്‍കുത്തില്‍ പറമ്പില്‍പ്പണിയെടുത്ത് ജീവിക്കുകയായിരുന്നു നൗഷാദ്.
ഭാര്യയോടൊപ്പം ഒരുകൂട്ടം ആളുകള്‍ തന്നെ മര്‍ദ്ദിച്ചിട്ടുണ്ട്. നാടു വിട്ടശേഷം പിന്നീട് ആരുമായും ബന്ധപ്പെട്ടിട്ടില്ല. ഫോണ്‍ ഉപയോഗിക്കാറില്ലായിരുന്നു. തന്നെ കൊന്നു കുഴിച്ചുമൂടിയെന്ന് അഫ്സാന പൊലീസിനോട് പറഞ്ഞത് എന്തു കൊണ്ടാണെന്ന് അറിയില്ല. തങ്ങള്‍ക്കിടയില്‍ ചെറിയ ചില വഴക്കുകള്‍ ഉണ്ടായിരുന്നുവെന്നും നൗഷാദ് സൂചിപ്പിച്ചു.
നാടുവിട്ടശേഷം സ്വന്തം വീട്ടുകാരുമായും ബന്ധപ്പെട്ടില്ല. അവര്‍ കലഞ്ഞൂര്‍ പാടത്താണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ തൊടുപുഴയില്‍ത്തന്നെയായിരുന്നു. വേറെ എങ്ങോട്ടും പോയിട്ടില്ല. ടിവിയിലൂടെ തന്നെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഒന്നും കണ്ടില്ല. രാവിലെ പത്രത്തിലാണ് വാര്‍ത്ത കണ്ടത്. ഭാര്യയുടെ അടുത്തേക്ക് പോകാന്‍ ആഗ്രഹമില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു നൗഷാദിന്റെ മറുപടി.
പേടിച്ചിട്ടാണ് അവിടെ നിന്നും പോന്നത്. ഇനി വീണ്ടും അങ്ങോട്ടേക്ക് പോകാന്‍ ഭയമുണ്ട്. രണ്ടു കുട്ടികളില്ലേയെന്ന ചോദ്യത്തിന് ഉണ്ടെന്ന് മറുപടി നല്കി. നൗഷാദിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. രാവിലെയാണ് തൊമ്മന്‍കുത്ത് ഭാഗത്തു നിന്നും നൗഷാദിനെ പൊലീസ് കണ്ടെത്തുന്നത്. കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്സാന നല്കിയ മൊഴിയാണ്, നൗഷാദിനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്.
2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്സാന പൊലീസിനോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക