കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലവുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചിരുന്ന ആലുവ മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലത്താണു പ്രതിയുമായി പൊലീസെത്തി തെളിവ് എടുത്തത്. കുട്ടിയുടെ ചെരിപ്പും വസ്ത്രവും ഉള്‍പ്പെടെ പ്രതി അന്വേഷണസംഘത്തിനു കാണിച്ചുകൊടുത്തതായാണ് വിവരം.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ചെരിപ്പും വസ്ത്രവുമെല്ലാം ഒരു സ്ഥലത്ത് ഉപേക്ഷിച്ചതായി പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പിന് എത്തിയിരുന്നെങ്കിലും ജനങ്ങളുടെ ഭാഗത്തുനിന്നുള്ള വലിയ പ്രതിഷേധത്തെ തുടര്‍ന്ന് ഇതു പൂര്‍ത്തിയാക്കാനായിരുന്നില്ല. അതിനാല്‍, ഇന്ന് മാര്‍ക്കറ്റില്‍ തിരക്കൊഴിഞ്ഞ സമയം നോക്കിയാണ് പൊലീസ് പ്രതിയുമായി സംഭവസ്ഥലത്തെത്തിയത്. വന്‍ പൊലീസ് സന്നാഹവും കൂടെയുണ്ടായിരുന്നു.
അതേസമയം, പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി ബീഹാറിലേക്ക് കൊണ്ടുപോകുമെന്ന് ആലുവ റൂറൽ എസ് പി പ്രതികരിച്ചു. ബീഹാറിലേക്ക് പോകാനായി ടീം സജ്ജമായിട്ടുണ്ടെന്നും ഒരു പ്രതിമാത്രമാണ് കേസിലുള്ളതെന്നും എസ് പി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക