മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങലിൽ കോർട്ടേഴ്സിൽ വച്ച് ഇതര സംസ്ഥാന തൊഴിലാളി തീ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു. കഴിഞ്ഞ ജൂൺ പത്തിന് ആറെ മുക്കാലോടെ താമസസ്ഥലത്തുനിന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ബീഹാർ ഹനുമാൻ നഗർ സ്വദേശിയായ നരേഷ് കുമാർ (28) കഴിഞ്ഞ 17 നായിരുന്നു മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് കോട്ടക്കൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നരേഷിന്റെ ഭാര്യ സഹോദരനായ ബീഹാർ സ്വദേശി ഭഗവൻ ലാൽ റാമിനെ(25) പോലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർ അശ്വത് എസ് കാരാന്മയിലും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ നരേഷിന്റെ കൂടെ താമസിച്ചിരുന്നതായും സംഭവത്തിനുശേഷം മുറി കഴുകി വൃത്തിയാക്കി സ്ഥലം വിട്ടതായും സമീപവാസികൾ മൊഴി നൽകി. നാടുവിട്ടതിനുശേഷം പ്രതി കഴിഞ്ഞ ഒന്നരമാസത്തോളമായി ബീഹാർ, ജയ്പൂർ, ചണ്ഡീഗഡ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ താമസിച്ചു വരികയായിരുന്നു.
പ്രതിയുടെ മാതാവിന്റെ ഫോൺ നമ്പറുകൾ പരിശോധിച്ചതോടെയാണ് പ്രതി ജയ്പൂരിൽ ഉണ്ടെന്ന് മനസ്സിലാവുകയും ഹരിയാനയിലെ കുരുക്ഷേത്ര പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. മലപ്പുറം കോട്ടക്കൽ സബ് ഇൻസ്പെക്ടർ എസ് കെ പ്രിയൻ എസ് ഐ വിമൽ കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ സൈദ് മുഹമ്മദ് അലക്സ് സാമുവൽ സെബീർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കുരുക്ഷേത്രയിലെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം കോട്ടക്കലിൽ എത്തിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക