താള വാദ്യകലാകാരനും സംഗീത സംവിധായകനുമായ ഐ എം ഷക്കീർ അന്തരിച്ചു. 62 വയസ്സായിരുന്നു. പ്രശസ്ത പിന്നണി ഗായകനായ അഫ്സലിന്റെ ജേഷ്ഠ സഹോദരനാണ് ഷക്കീർ. പ്രശസ്ത കീബോർഡിസ്റ്റായ ജാക്സൺ അരുജയോടൊപ്പം ചേർന്ന് ഷക്കീർ ജാക്സൺ എന്ന പേരിൽ ജഗതി ആൻഡ് ജഗദീഷ് ടൗൺ, ഹൗസ് ഓണർ, സ്വർണ മെഡൽ എന്നീ ചിത്രങ്ങൾക്ക് അദ്ദേഹം ഗാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ തന്നെ ആദ്യകാല ഇലക്ട്രോണിക് റിഥം പ്രോഗ്രാംസിൽ പ്രധാനിയായിരുന്നു ഷക്കീർ. ‘വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി. നിരവധി ഭക്തി-മാപ്പിള പാട്ടുകൾക്കും ആൽബങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. ആദ്യകാല സംഗീത സംവിധായകരായിരുന്ന എസ്.എം. ഇസ്മയിൽ സാഹിബിന്റെയും സുഹറയുടെയും അഞ്ചാമത്തെ മകനായി ജനിച്ച ഷക്കീർ ചെറുപ്രായത്തിൽ തന്നെ കൊച്ചിൻ കലാഭവൻ കൊച്ചിൻ കോറസ് കൊച്ചിൻ ആർട്സ് അക്കാദമി തുടങ്ങിയ പ്രശസ്ത ഗാനമേള ട്രൂപ്പുകളിൽ കോംഗോ ഡ്രമ്മര്‍ എന്ന നിലയിൽ തിളങ്ങി.
1980 മുതൽ 12 വർഷക്കാലം യേശുദാസിന്റെ ഗാനമേള ട്രൂപ്പിൽ അംഗമായിരുന്നു. ഷക്കീറിന്റെ ഇളയ സഹോദരൻ അൻസാറും ചലച്ചിത്രരംഗത്തെ പിന്നണി ഗായകനാണ്.റഹത സൗദ എന്നിവർ ഭാര്യമാരാണ്. മക്കൾ: ഹുസ്ന ഫർസാന സിത്താര അസീമ അബ്ദുൽ ഹക്കീം മരുമകൻ : മുഹമ്മദ് ഷിറാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക