പത്തനംതിട്ട: പരുമല ആശുപത്രിയിൽ പ്രസവിച്ചു കിടന്ന യുവതിക്ക് നേരെയുണ്ടായ കൊലപാതകശ്രമത്തിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ്. കേസിൽ പ്രതിയായ അനുഷയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന പരിശോധനയിലാണ് അന്വേഷണ സംഘം.
അനുഷയുടെ കസ്റ്റഡിക്കായി നാളെ കോടതിയിൽ അപേക്ഷ നൽകും. പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയിലെ ബി 2 ബ്ലോക്കിലെ 102 മുറിയിൽ നടന്നത് ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചനയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
നിലവില്‍ അനുഷ മാത്രമാണ് പ്രതി. സാക്ഷി മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അനുഷ കൊലപാതശ്രമം നടത്താന്‍ ഉപയോഗിച്ച സിറിഞ്ചും കോട്ടും പിടിച്ചെടുത്തിട്ടുണ്ട്. ഫാര്‍മസി കോഴ്സ് പഠിച്ച അനുഷയ്ക്ക് മെഡിക്കല്‍ കാര്യങ്ങളിൽ അറിവുണ്ടെന്ന് പൊലീസ് പറയുന്നു.
അരുണുമായി വർഷങ്ങളായി അടുപ്പത്തിലായിരുന്നു അനുഷ. നിരന്തരം ഫോണിലും നേരിട്ടും ഇരുവരും ബന്ധം തുടരുകയായിരുന്നു. ഇവരുടെ ഫോണിലെ സംഭാഷണങ്ങളും സന്ദേശങ്ങളും പൊലീസ് പരിശോധിച്ചു. എന്നാൽ വാട്സ്ആപ്പ് ചാറ്റുകൾ അനുഷ നീക്കം ചെയ്തിരുന്നു. ഇത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇന്നലെ വൈകുന്നേരം 6 മണി വരെ ചോദ്യം ചെയ്ത അരുണിനെ വിട്ടയച്ചിരുന്നു. സിറിഞ്ച് കുത്തിവെച്ച് സ്നേഹയെ വധിക്കാനുള്ള അനുഷയുടെ ശ്രമത്തിന് ഇയാളുടെ സഹായം ലഭിച്ചോ എന്നാണ് പരിശോധിക്കുന്നത്. ഇന്നലെ റിമാന്റ് ചെയ്ത അനുഷയെ തിങ്കളാഴ്ച്ച വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം.
വെള്ളിയാഴ്ചയാണ് പ്രസവത്തിനായി പരുമല ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കരിയില കുളങ്ങര സ്വദേശി സ്നേഹയെ നഴ്സിന്റെ വേഷം ധരിച്ചെത്തിയ പുല്ലു കുളങ്ങര സ്വദേശി അനുഷ സിറിഞ്ചിലൂടെ വായു കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക