ഹൈദരാബാദ്: മുൻ നക്സലൈറ്റും വിപ്ലവകവിയും നാടോടി ഗായകനുമായ ഗദ്ദർ അന്തരിച്ചു. 77 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ദീർഘകാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്–ലെനിനിസ്റ്റ്) അംഗമായിരുന്ന ഗദ്ദർ ഇതിന്റെ സാംസ്കാരിക സംഘടനയായ ജനനാട്യ മണ്ഡലിയുടെ സ്ഥാപകനാണ്. 2010 വരെ പ്രസ്ഥാനത്തിൽ സജീവമായിരുന്നു. തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണത്തിനായി പ്രവർത്തിച്ചു. ആന്ധ്രപ്രദേശ് വിഭജിച്ച് പ്രത്യേക സംസ്ഥാനം രൂപീകരിക്കുന്നതിനായുള്ള പോരാട്ടം 13 വർഷം നീണ്ടപ്പോൾ തന്റെ ഗാനങ്ങളിലൂടെ ജനമനസ്സുകളിൽ പുതിയ സംസ്ഥാനമെന്ന വികാരം ഗദ്ദർ നിറച്ചിരുന്നു.
2022-ല്‍ കെ.എ. പോളിന്റെ പ്രജാശാന്തി പാര്‍ട്ടിയില്‍ അംഗത്വമെടുത്ത അദ്ദേഹം, കഴിഞ്ഞ മാസം ഗദ്ദര്‍ പ്രജാ പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. 2018-ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു അദ്ദേഹത്തിന്റെ പിന്തുണ.
1997-ലുണ്ടായ വധശ്രമത്തെ അദ്ദേഹം അത്ഭുതകരമായി ജീവിച്ചിരുന്നു. അന്ന് ഗദ്ദറിന്റെ ദേഹത്ത് ആറ് വെടിയുണ്ടകളാണ് തുളച്ചു കയറിയിരുന്നത്. അതില്‍ അഞ്ചെണ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നട്ടെല്ലില്‍ തുളച്ചുകയറിയ ഒരു വെടിയുണ്ട നീക്കം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതുമായാണ് പിന്നീട് അദ്ദേഹം ജീവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക