സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പ്ലാസ്റ്റിക്കിൽ നിർമിച്ച ദേശീയ പതാകകൾക്ക് നിരോധനം ഏറെപ്പെടുത്തി അധികൃതർ. ആഘോഷ പരിപാടികളിൽ ഹരിത പ്രോട്ടോകോൾ പാലിക്കണമെന്നും പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമിച്ച ദേശീയ പതാകകളുടെ നിർമാണം, വിതരണം, വിൽപന, ഉപയോഗം എന്നിവ കർശനമായി നിരോധിക്കണമെന്നും പെതുഭരണ വകുപ്പ് മുന്നറിയിപ്പ് നൽകിയതായുള്ള റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.
അതേസമയം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. തുടർന്ന് വിവിധ സേനാവിഭാഗങ്ങൾ, സൈനിക് സ്കൂൾ, സ്റ്റുഡന്റസ് പൊലീസ് കേഡറ്റ്സ്, അശ്വാരൂഡ പൊലീസ്, എൻസിസി, സ്കൗട്ട്സ് ആന്റ് ഗൈഡ്സ് തുടങ്ങിയവർ അണിനിരക്കുന്ന പരേഡ് നടക്കും. പരിപാടിയിൽ മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും.
ജീവൻരക്ഷാ പതക്കങ്ങളും വിവിധ സേനാവിഭാഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളും വിതരണം ചെയ്യും. വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനാലാപനവും നടക്കും. സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോളേജുകൾ, സ്കൂളുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കണമെന്നും പൊതുഭരണ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക