22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടത്തിലെ ഒന്നാംപ്രതിയും ബോട്ട് ഉടമയുമായ നാസറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. താനൂർ ബോട്ട് ദുരന്തം നടന്നതിന്റെ പിറ്റേദിവസം തന്നെ ബോട്ട് ഉടമയായ നാസർ അറസ്റ്റിൽ ആയിരുന്നു. അന്നുമുതൽ ഇന്നുവരെയുള്ള 101 ദിവസങ്ങളിലായി റിമാൻഡിൽ കഴിയുന്ന പ്രതിക്ക് റിമാൻഡ് കാലയളവ് കൂടി പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കേസിലെ 7, 8,9 പ്രതികൾക്കും ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ ജാമ്യം അനുവദിച്ചു. മെയ് ഏഴിനാണ് കേരളത്തെ നടുക്കിയ താനൂർ ബോട്ട് ദുരന്തം ഉണ്ടായത്. സംഭവത്തിൽ പോർട്ട് ഉദ്യോഗസ്ഥരായ ബേപ്പൂർ പോർട്ട് കൺസർവേറ്റർ പ്രസാദ് എന്നിവർക്കെതിരെ അന്വേഷണസംഘം കൊലക്കുറ്റം ചുമത്തിയിരുന്നു. അപകടത്തിൽപ്പെട്ട ബോട്ട് പണി കഴിപ്പിക്കുമ്പോൾ തന്നെ പരാതികൾ ലഭിച്ചിരുന്നുവെങ്കിലും ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.
അനധികൃതമായി മത്സ്യബന്ധന ബോട്ട് ഉല്ലാസ ബോട്ടാക്കി മാറ്റുന്നുവെന്ന വിവരം കിട്ടിയിട്ടും ഇക്കാര്യങ്ങളൊന്നും എവിടെയും സൂചിപ്പിക്കാതെയാണ് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയത്. പരിധിയിൽ കവിഞ്ഞ ആളുകളെ ബോട്ടിൽ കയറ്റിയതാണ് അപകടത്തിന് കാരണമായത് എന്ന് നേരത്തെ തന്നെ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക