ജെയ്ക് സി.തോമസിനെ നാലാംകിട നേതാവ് എന്ന് വിളിച്ചെന്ന ആരോപണത്തിൽ മുൻ മന്ത്രി ടി.എം. തോമസ് ഐസക്ക് നടത്തിയ പ്രതികരണത്തിനു മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജെയ്ക്കിനെ നാലാംകിട നേതാവെന്ന് താൻ വിളിച്ചത് എവിടെ വച്ചാണെന്നും എപ്പോഴാണ് അങ്ങനെ പറഞ്ഞതെന്നും സതീശൻ ചോദിച്ചു.
വി ഡി സതീശൻ എഴുതിയ കുറിപ്പ് –
ജനാധിപത്യപരമായ സംവാദത്തിന് പ്രതിപക്ഷ നേതാവ് മടിക്കുന്നുവെന്നാണ് അങ്ങയുടെ ഒടുവിലത്തെ ആരോപണം. ചിരിക്കാതെ എന്ത് ചെയ്യും? അങ്ങയുടെ മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് ക്ഷണിക്കുകയാണ് ഞാൻ ചെയ്തത്. ജനാധിപത്യ മൂല്യങ്ങളെ അവഗണിക്കുന്നത് പ്രതിപക്ഷ നേതാവിന് വിനയാകുമെന്ന അങ്ങയുടെ പരാമർശം കണ്ടു.
ഇക്കാര്യം താങ്കളുടെ പാർട്ടിയുടെ പിബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയനോടാണ് പറയേണ്ടതെന്ന് വിനയപുരസരം പറഞ്ഞുകൊള്ളട്ടെ. ഒരു പഴയ കാര്യം കൂടി ഓർമ്മിപ്പിക്കാം. ലോട്ടറി സംവാദത്തിന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയെ അങ്ങ് വെല്ലുവിളിച്ചു. വി.ഡി. സതീശനെ അയയ്ക്കാം എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി.
സതീശനാണെങ്കിൽ എന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെ അയയ്ക്കാമെന്ന അങ്ങയുടെ മറുപടി ഇപ്പോഴും പൊതുസമൂഹത്തിന് മുന്നിലുണ്ട്. (ഒരു ജനപ്രതിനിധിയെ അങ്ങ് ആക്ഷേപിച്ചെന്നോ തൊട്ടുകൂടായ്മ കാട്ടിയെന്നോയുള്ള ആരോപണം അന്നും ഇന്നും എനിക്കില്ല. കാരണം പിന്നീട് എന്തു നടന്നുവെന്നത് ചരിത്രമായി നമ്മുടെ മുന്നിലുണ്ട്.)
അങ്ങ് അവസാനം പറഞ്ഞ കാര്യത്തോട് ഞാൻ പൂർണമായും യോജിക്കുന്നു.‘ജനാധിപത്യത്തിൽ ജനമാണ് യജമാനർ. അവർ എല്ലാം കാണുന്നുണ്ട്’. ശരിയാണ് അവർ എല്ലാം കാണുന്നുണ്ട്.
അവർ എല്ലാം കാണുന്നതു കൊണ്ടാണ് തൃക്കാരയിൽ പ്രതികരിച്ചത്, തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ പ്രതികരിച്ചത്, മട്ടന്നൂർ നഗരസഭയിൽ തോൽവിയോളം പോന്ന ജയം അങ്ങയുടെ പാർട്ടിക്ക് ഏറ്റുവാങ്ങേണ്ടിയും വന്നത്. ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. ആരായാലും, പറഞ്ഞത് എന്താണെന്ന് പൂർണമായും കേൾക്കുകയും മനസിലാകുകയും ചെയ്ത ശേഷം ഇനിയുള്ള അവസരങ്ങളിൽ അങ്ങ് പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അങ്ങയുടെ ശൈലിക്ക് യോജിക്കുന്നതും അതാണ്. താങ്കളുടെ സമീപനത്തെ എന്നും ബഹുമാനത്തോടെ കണ്ടിരുന്ന ഒരു സഹപ്രവർത്തകന്റെ നിർദ്ദേശമായി മാത്രം കരുതുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക