മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ഹോട്ടലുകളിൽ വിവിധ വകുപ്പുകൾ ചേർന്ന്പരിശോധന നടത്തി. പെരിന്തൽമണ്ണ മാനത്തുമംഗലം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യാപകമായ ന്യൂനതകളാണ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് ചില്ലീസ് റസ്റ്റോറന്റിന് സ്റ്റോപ്പ് മെമ്മോ നൽകിയതായി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
പെരിന്തൽമണ്ണയിലെ മാനത്തുമംഗലത്ത് പ്രവർത്തിക്കുന്ന വിവിധ ഹോട്ടലുകളിൽ റവന്യൂ, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ വകുപ്പ്, ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമായിരുന്നു പരിശോധന. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുക, ഭക്ഷ്യ എണ്ണ പുനരുപയോഗത്തിന് സൂക്ഷിക്കുക,ത്രാസുകൾ സീൽ ചെയ്യാതെ ഉപയോഗിക്കുക, നിരോധിച്ച പ്ലാസ്റ്റിക് കവറുകളിൽ മാംസം സൂക്ഷിക്കുക, തയ്യാറാക്കിയ ഭക്ഷണപദാർത്ഥങ്ങൾ അടച്ചു വയ്ക്കാതിരിക്കുക തുടങ്ങിയവയാണ് പ്രധാനമായും കണ്ടെത്തിയ ന്യൂനതകൾ.
വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വിവിധ ഇനങ്ങളിലായി 7000 രൂപയോളം ലീഗൽ മെട്രോളജി വകുപ്പ് പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന കർശനവുമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ പെരിന്തൽമണ്ണ തഹസ്സിൽദാർ പി എം മായയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസിൽദാർ ഖൈറുൽ ബഷീറ, താലൂക്ക് സപ്ലൈ ഓഫീസർ പി അബ്ദുറഹിമാൻ, ഫുഡ് സേഫ്റ്റി ഓഫീസർ മിനുറേച്ചൽ വർഗീസ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരായ കരീം,മണികണ്ഠൻ, റേഷനിങ് ഇൻസ്പെക്ടർമാരായ രജീഷ് കുമാർ, ഷംഷീർ സലാം എന്നിവർ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക