പരീക്ഷ തട്ടിപ്പ് നടന്ന വി.എസ്.എസ്.സി പരീക്ഷയിൽ തട്ടിപ്പ് സംഘം ഉപയോഗിച്ചത് സ്വയം നിർമ്മിച്ച ഡിവൈസ് എന്ന് റിപ്പോർട്ട്. ഹൈ ടെക് കോപ്പിയടിക്കായി സംഘത്തിനു പ്രത്യേക ഡിവൈസും കൺട്രോൾ റൂമും ഉണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കോപ്പിയടിക്കുന്നത് സിം ഇടാന്‍ കഴിയുന്ന ഡിവൈസ് ഉപയോഗിച്ചാണ്. ഇതിനായി ഫോണിന്റെ ക്യാമറ മാത്രം ഈ ഡിവൈസില്‍ കണക്ട് ആകും. ഹെഡ്സെറ്റും ഡിവൈസുമായി കണക്ട് ചെയ്യും. ഹെഡ്സെറ്റ് ഡിവൈസിനൊപ്പം പ്രത്യേകമായി നിര്‍മ്മിച്ചതാണ്.
കോപ്പിയടിക്കുന്നതിനായി ചോദ്യപേപ്പറിന്റെ ദൃശ്യവും ഹെഡ്സെറ്റിലേക്കുള്ള വിവരങ്ങളും വിനിമയം ചെയ്യുന്നത് ഈ ഡിവൈസ് ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഫോണിലൂടെ ഒരു വിവരവും തട്ടിപ്പുകാർ കൈമാറിയിട്ടില്ല. പ്രത്യേകം തുന്നിയ ഷര്‍ട്ടാണ് തട്ടിപ്പ് സംഘം ധരിക്കുന്നത്. ഫോണ്‍ ലെന്‍സിന്റെ ഭാഗത്ത് മാത്രം ഷര്‍ട്ടില്‍ തിരിച്ചറിയാന്‍ കഴിയാത്ത ദ്വാരമുണ്ട്. പിടിയിലായ ആറു പേരും ധരിച്ചത് ഈ രീതിയില്‍ തുന്നിയ ഷര്‍ട്ടാണ് ധരിച്ചിരുന്നത് എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഡിവൈസ് കണക്ട് ആകുന്നത് കണ്ട്രോള് റൂം പോലെയുള്ള കേന്ദ്രത്തിലാണ്. ഉത്തരം പറഞ്ഞു കൊടുക്കുന്നത് ഈ കേന്ദ്രത്തില്‍ നിന്നാണ്. അതേസമയം പിടിയിലായവർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഇവർ പേരുകൾ മാറ്റിപ്പറയുകയാണെന്നും വിശദമായി ചോദ്യം ചെയ്യേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക