മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ച ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു എന്ന് പരാതി. പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയായ പി.ഒ സതിയമ്മ ആണ് പരാതിയുമായി രംഗത്ത് വന്നത്. 11 വർഷമായി ഇവിടെ താൽക്കാലിക ജീവനക്കാരിയായി ജോലി ചെയ്തു വരികയായിരുന്നു ഇവർ എന്നാണ് പുറത്തു വരുന്ന വിവരം.
ഉമ്മൻചാണ്ടിയെ പുകഴ്ത്തി പറഞ്ഞതിനാലാണ് ജോലി പോയതെന്നാണ് ഇവർ പറയുന്നത്. അദ്ദേഹം ചെയ്ത സഹായങ്ങൾ പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തത് എന്നും തന്റെ മകൻ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തു എന്നും അവർ പറയുന്നു. തന്റെ മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തുവെന്നും അതിനാൽ അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മന് വോട്ട് ചെയ്യുമെന്നുമാണ് സതിയമ്മ പറഞ്ഞത്.
ഇതിന് പിന്നാലെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ഇനി ജോലിക്കു കയറേണ്ടെന്ന് നിർദേശിക്കുകയായിരുന്നുവെന്നും സതിയമ്മ പറയുന്നു. ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിന് കീഴിലാണ് ഈ മൃഗാശുപത്രിയെന്നും 8,000 രൂപയാണു മാസവേതനമെന്നും സതിയമ്മ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക