ഡൽഹി: ഇന്ത്യയുടെ ആദ്യത്തെ സോളാർ ദൗത്യമായ ആദിത്യ എൽ വൺ വിക്ഷേപണം ഇന്ന്. പി എസ് എൽ വി – സി 57 റോക്കറ്റിൽ രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. പ്രാരംഭ ഘട്ടത്തിൽ ഭൂമിയുടെ താഴ്ന്ന ഭ്രമണ പഥത്തിൽ ആയിരിക്കും പേടകം. സൂര്യന്റെയും ഭൂമിയുടേയും ഗുരുത്വാകർഷണബലം സന്തുലിതമായ ലഗ്രാഞ്ച്യൻ പോയന്റ് വണ്ണാണ് പേടകത്തിന്റെ ലക്ഷ്യം. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്മാന് എസ് സോമനാഥ് അറിയിച്ചു.
മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ഈ മേഖലയില്‍ എത്തുക. സൗരവാതങ്ങള്‍, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന് തുടങ്ങിയ സൗരപ്രതിഭാസങ്ങളെ പറ്റി പഠിക്കുകയാണ് ലക്ഷ്യം. ഇതിനായി ഏഴു പേലോഡുകള്‍ ആദിത്യയിലുണ്ട്. സൗരാന്തരീക്ഷത്തിന്റെ മുകള്ഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷന് വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും. ആദിത്യ എല്‍1 രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണമായി തദ്ദേശീയമായി നിര്‍മിച്ചതാണ്.
പേടകത്തിലെ പ്രധാന പേലോഡായ വിസിബിൾ എമിഷൻ ലൈൻ കോറോണഗ്രാഫ് മിനിറ്റിൽ ഒന്നെന്ന കണക്കിൽ ദിവസേന 1440 ചിത്രങ്ങൾ പകർത്തി ഗ്രൗണ്ട് സ്റ്റേഷനിലേക്ക് അയക്കുമെന്നാണ് പ്രതീക്ഷ. ചന്ദ്രയാൻ മൂന്നിന് പിന്നാലെ ആദിത്യ എൽ വൺ കൂടി വിജയിച്ചാൽ ഇന്ത്യക്കും ഐ എസ് ആർ ഒയ്ക്കും വലിയ നേട്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക