തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി എസ്. മണികുമാറിനെ നിയമിക്കുന്നതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടും. മണികുമാറിന് എതിരായ പരാതികളിലാണ് സര്‍ക്കാരിനോട് വിശദീകരണം തേടുക. രാജ്ഭവൻ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെടും.
കേരള ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ നിയമിക്കുന്നതിനെതിരെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയിരുന്നു. ആഗസ്റ്റ് ആദ്യ ആഴ്ചയായിരുന്നു മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കാൻ സമിതി ശിപാർശ ചെയ്തത്.
ഗവർണർ ആണ് നിയമനം അംഗീകരിക്കേണ്ടത്. മണികുമാറിനെതിരെ പരാതികൾ ലഭിച്ച സാഹചര്യത്തിൽ ചീഫ് സെക്രട്ടറി വിശദീകരണം നൽകിയ ശേഷം മാത്രമേ ഗവർണർ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. എസ് മണികുമാര്‍ ചീഫ് ജസ്റ്റിസ് ആയിരിക്കെ നടത്തിയ വിധികളില്‍ പക്ഷപാതിത്വം കാണിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ഇന്ന് ഡൽഹിയിലേക്ക് പോകുന്ന ഗവർണർ 10-ാം തിയതിയാണ് തിരിച്ചെത്തുക. അതിന് ശേഷമായിരിക്കും വിഷയം ഗവർണർ പരിശോധിക്കുക. പ്രതിപക്ഷനേതാവിന്റെ വിയോജനക്കുറിപ്പോടെയാണ് മണികുമാറിന്റെ നിയമന ശിപാർശ ഗവർണർക്ക് മുന്നിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക