പിറന്നാൾ ദിനത്തിൽ ഗുരുവായൂരപ്പന് ധരിക്കാൻ 38 പവൻ തൂക്കം വരുന്ന സ്വർണ്ണ കിരീടം ഒരുക്കി കോയമ്പത്തൂരിൽ നിന്നുള്ള മലയാളി ഭക്തൻ. കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയ കൈനൂർ വേണുഗോപാലിന്റെയും ദേവകിയുടെയും മകൻ കെ വി രാജേഷ് ആചാരിയാണ് 38 പവനോളം തൂക്കം വരുന്ന 8 ഇഞ്ച് ഉയരത്തിലുള്ള സ്വർണ്ണകിരീടം ഗുരുവായൂരപ്പന് വേണ്ടി നിർമ്മിച്ചിരിക്കുന്നത്.
തൃശ്ശൂർ ജില്ലയിലെ നടത്തറയ്ക്ക് സമീപമുള്ള കൈനൂർ തറവാട്ടിലെ അംഗമായ കെ വി രാജേഷ് ആചാരി കോയമ്പത്തൂരിൽ വൻകിട ജ്വല്ലറികൾക്ക് ആഭരണങ്ങൾ നിർമ്മിക്കുന്ന സ്ഥാപനത്തിന്റെ ഉടമയാണ്. കഴിഞ്ഞ 40 വർഷമായി ആഭരണ നിർമ്മാണ രംഗത്തുള്ള ഇദ്ദേഹം 14 വർഷം മുമ്പ് തുടങ്ങിയ തന്റെ ആഗ്രഹത്തിന്റെ ഭാഗമായാണ് കിരീടം സമർപ്പിക്കുന്നത് എന്ന് അറിയിച്ചു.
മുത്തുകളും കല്ലുകളും ഒന്നുമില്ലാതെ സ്വർണ്ണം കൊണ്ട് മാത്രം നിർമിക്കുന്ന കിരീടത്തിന്റെ പണി ആർ എസ് പുരത്തെ തന്റെ നിർമ്മാണശാലയിൽ അഞ്ചുമാസം മുൻപ് തന്നെ ഇദ്ദേഹം ആരംഭിച്ചു. ഇതിനായി നേരത്തെ തന്നെ ഗുരുവായൂരിൽ ചെന്ന് അളവെടുപ്പും മറ്റും നടത്തുകയും ചെയ്തു.
നാളെ വൈകിട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിച്ച് തന്ത്രിക്ക് കൈമാറുന്ന കിരീടം അഷ്ടമിരോഹിണി ദിവസമായ ബുധനാഴ്ച നിർമ്മാല്യത്തിനു ശേഷം ഭഗവാനെ അണിയിക്കും. കോയമ്പത്തൂരിലെ മലയാളി ഗോൾഡ് സ്മിത്ത് അസോസിയേഷൻ രക്ഷാധികാരിയാണ് നിലവിൽ കെ വി രാജേഷ് ആചാരി
പ്രതികരിക്കാൻ ഇവിടെ എഴുതുക