ഡൽഹി: ഡീസൽ വാഹനങ്ങൾക്ക് അധികമായി പത്ത് ശതമാനം ജിഎസ്ടി വർധിപ്പിക്കാൻ ധനമന്ത്രാലയത്തോട് ശുപാർശ ചെയ്യുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഡീസല്‍ വാഹന ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് മലിനീകരണ നികുതി ചുമത്താനുള്ള നീക്കം. ഡീസല്‍ വാഹന നിര്‍മാണ കമ്പനികളുടെ ഓഹരി മൂല്യം ഇടിഞ്ഞു. നിർദേശമടങ്ങിയ കത്ത് ധനമന്ത്രിക്ക് ഇന്ന് വൈകിട്ടോടെ കൈമാറും. ഡൽഹിയിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലിനീകരണം തടയുന്നതിനും ഇന്ത്യൻ നിരത്തുകളിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. ഡീസൽ വളരെ അപകടകരമായ ഇന്ധനമാണെന്നും ഇതിൽ നിന്നുള്ള വേഗത്തിലുള്ള പരിവർത്തനമാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഡീസല്‍ വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിപണിയില്‍ ഡീസല്‍ വാഹനങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്താന്‍ വാഹന നിര്‍മ്മാതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡീസലിനോട് വിട പറഞ്ഞ് അവ നിർമിക്കുന്നത് നിർത്തണം. അല്ലാത്തപക്ഷം, ഡീസൽ വാഹനങ്ങളുടെ വിൽപന കുറക്കാനായി സർക്കാർ നികുതി വർധിപ്പിക്കുമെന്ന് ഗഡ്കരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക