കണ്ണൂർ: അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് പി.പി മുകുന്ദന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കണ്ണൂര്‍ മണത്തണയിലെ കുടുംബ പൊതുശ്മശാനത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.
കണ്ണൂര്‍ ജില്ലാ ആസ്ഥാനമായ മാരാര്‍ജി ഭവനിലെത്തിക്കുന്ന മൃതദേഹം രാവിലെ 7 മുതല്‍ 9 വരെ ഇവിടെ പൊതുദര്‍ശനത്തിന് വെയ്ക്കും.
ഇന്നലെ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന പൊതുദര്ശനത്തില് മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും അന്തിമോപചാരം അര്‍പ്പിച്ചു. വൈകിയ വേളയിലും നിരവധി പ്രവര്‍ത്തകരാണ് പ്രിയപ്പെട്ട നേതാവിന്റെ ഭൗതികശരീരം അവസാനമായി ഒരു നോക്കു കാണാന്‍ ടൗണ്‍ഹാളിലേക്ക് എത്തിയത്.
കേന്ദ്രമന്ത്രി വി മുരളീധരന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്, എം ടി രമേശ്, പി കെ കൃഷ്ണദാസ്, ശോഭാസുരേന്ദ്രന് തുടങ്ങിയ നേതാക്കളും അന്തിമോപചാരമര്‍പ്പിച്ചു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ ആയിരുന്നു അന്ത്യം. ശ്വാസകോശ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കേരളത്തിൽ ബി.ജെ.പിയെ വളർത്തുന്നതിൽ നിർണായ പങ്കു വഹിച്ച നേതാവാണ് മുകുന്ദന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക