സംസ്ഥാനത്ത് സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ജനകീയമായ ചർച്ചകളും കുട്ടികളുടെ ചർച്ചകളും പഠനങ്ങളും നടത്തി കേരളത്തിന്റെ തനിമ നിലനിർത്തിയും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പാഠ്യപദ്ധതിയാണ് രൂപീകരിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി . പരിഷ്കരണത്തിന്റെ കരട് ചട്ടക്കൂടിന്റെ പ്രകാശനം സെപ്റ്റംബർ 21ന് നടക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രവർത്തനങ്ങളുടെ ആദ്യഘട്ടം എന്ന നിലയിൽ 26 മേഖലകളിൽ നിലപാട് രേഖ തയ്യാറാക്കി. ജനകീയ- വിദ്യാർഥി ചർച്ചകളിലൂടെയും ടെക് പ്ലാറ്റ്ഫോമിലൂടെ ലഭിച്ച അഭിപ്രായങ്ങളും പരിഗണിച്ചിട്ടാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത്. നാല് മേഖലകളിലെ പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിക്കുന്നുണ്ട്. അതിൽ ആദ്യത്തേതായ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിന്റെ കരട് പ്രകാശനമാണ് 21ന് നടക്കുന്നത് – മന്ത്രി വ്യക്തമാക്കി.
പ്രീ പ്രൈമറി പാഠ്യപദ്ധതി, അധ്യാപക വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം എന്നീ മേഖലകളിൽ തയ്യാറാക്കിയ ചട്ടക്കൂടുകൾ ഒക്ടോബർ 9 ന് പ്രകാശനം ചെയ്യും. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ അടുത്ത അക്കാദമിക വർഷം സ്കൂളുകളിൽ എത്തിക്കുവാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.
കൂടാതെ അധ്യാപക സഹായി, ഡിജിറ്റൽ ടെക്സ്റ്റ്, രക്ഷിതാക്കൾക്കുള്ള ടെക്സ്റ്റ് എന്നിവയും തയ്യാറാക്കും. പഠനം മുടങ്ങുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ കുട്ടികൾക്ക് സ്വയം പഠിക്കാവുന്ന തരത്തിലാണ് ഡിജിറ്റൽ ടെക്സ്റ്റ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക