തിരുവനന്തപുരം: ഓൺലൈൻ ആപ്പുകളുമായി ബന്ധപ്പെട്ട തട്ടിപ്പും ആത്മഹത്യകളും സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടി സ്വീകരിക്കാൻ കേരള പൊലീസ്. 72 വെബ്സൈറ്റുകളും ലോൺ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും കേരള പൊലീസ് നോട്ടീസയച്ചു.കേരളാ പൊലീസ് സൈബർ ഓപ്പറേഷൻ എസ് പിയാണ് നോട്ടീസ് നൽകിയത്.
തട്ടിപ്പ് നടത്തുന്ന ലോൺ ആപ്പുകളും ട്രേഡിംഗ് ആപ്പുകളും നീക്കം ചെയ്യാനാണ് നോട്ടീസിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം.അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പൊലീസിൽ പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം കഴിഞ്ഞദിവസം അവതരിപ്പിച്ചിരുന്നു. 9497980900 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം.
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി സമർപ്പിക്കാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനത്തിന്റെ പ്രവർത്തനം . തട്ടിപ്പുകൾ പൊലീസിനെ അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ ഹെല്പ് ലൈൻ നമ്പറായ 1930ഉം കഴിഞ്ഞദിവസം പൊലീസ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക