ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര ട്രെയിന്‍ ഡെക്കാന്‍ ഒഡീസി വീണ്ടും സജീവമാവുന്നു. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഈ ട്രെയിന്‍ സര്‍വീസ് നാലു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് പുനരാരംഭിച്ചിരിക്കുന്നത്. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഡെക്കാന്‍ ഒഡീസി മഹാരാഷ്ട്ര ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷനും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്നാണ് നിര്‍മിച്ചത്.
ഒരാഴ്ച നീളുന്ന യാത്രാ പാക്കേജുകളാണ് ഡെക്കാന്‍ ഒഡീസി സഞ്ചാരികള്‍ക്കു നല്‍കുന്നത്. മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്കാണ് ആദ്യ യാത്ര ആരംഭിച്ചിരിക്കുന്നത്.
ഏഴു രാത്രിയും എട്ടു പകലും നീളുന്ന ഈ യാത്രക്കിടെ വഡോദര, ജയ്പുര്‍, ജോധ്പുര്‍, ഉദയ്പുര്‍, ആഗ്ര, സവായ് മധോപുര്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്.
ആദ്യഘട്ടത്തില്‍ 16 കോച്ചുകളാണ് ഡെക്കാന്‍ ഒഡീസിക്കുണ്ടാവുക. ഇത് ആവശ്യം വര്‍ധിക്കുന്നതിന് അനുസരിച്ച് 21 കോച്ചുകളാക്കി ഉയര്‍ത്തുമെന്ന് എം.ടി.ഡി.സി എം.ഡി ശ്രദ്ധ ജോഷി ശര്‍മ്മ അറിയിച്ചിട്ടുണ്ട്.
അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് ഡെക്കാന്‍ ഒഡീസിയുടെ നടത്തിപ്പ് സ്വകാര്യ കമ്പനിയായ ഇബിക്സിനെയാണ് എം.ടി.ഡി.സി ഏല്പിച്ചിരിക്കുന്നത്.
ഭക്ഷണം, വിനോദ പരിപാടികള്‍, താമസം, ലോഞ്ച് സൗകര്യങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കല്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഡെക്കാന്‍ ഒഡീസിയിലെ യാത്രികര്‍ക്ക് ലഭിക്കും. ഇടവേളക്കു ശേഷം അറ്റകുറ്റ പണികള്‍ക്കും മുഖം മിനുക്കലിനും ശേഷമാണ് ഡെക്കാന്‍ ഒഡീസി വീണ്ടും എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക