ജനവാസ മേഖലയിൽ വളർത്തുമൃഗങ്ങൾക്കുനേരെയുണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ ചെറുക്കുന്നതിനു വേണ്ട സംവിധാനങ്ങൾ ഒരുക്കുമെന്ന് മൃഗസംരക്ഷണം, ക്ഷീരവികസം, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഒക്ടോബർ രണ്ട് മുതൽ എട്ടുവരെ നടക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വന്യജീവികളെ കൂടുതൽ പഠിക്കത്തക്ക രീതിയിലുള്ള സംവിധാനങ്ങളാണ് തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഒരുങ്ങുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സന്ദർശിക്കാനും മൃഗങ്ങളെക്കുറിച്ച് പഠിക്കാനും ഇവിടെ അവസരമുണ്ടാകും. കൂടാതെ തിരുവനന്തപുരം മൃഗശാലയിലേക്ക് വിദേശരാജ്യങ്ങളിൽ നിന്ന് കൂടുതൽ മൃഗങ്ങളെ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൃഗങ്ങളിൽ നിന്ന് പകരുന്ന രോഗങ്ങളെ ചെറുക്കുക എന്നത് വളരെ പ്രാധ്യന്യമുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ അസുഖം ബാധിച്ച് മരിക്കുന്ന മൃഗങ്ങളുടെ സാമ്പിളുകൾ കൃത്യമായി പരിശോധിച്ച് രോഗം തടയുന്നന് വേണ്ട നടപടികൾ സ്വീകരിക്കണം. വനമേഖലയിൽ മൃഗങ്ങൾ മരണപ്പെടുമ്പോൾ ഈ സംഭവങ്ങൾ അടിയന്തരമായി മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണം. ഈ ആവശ്യം വനംവകുപ്പ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക