ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധ പ്രകടനം നടത്തി. ഇതിന് പിന്നാലെ സ്ഥലത്ത് ബ്രിട്ടീഷ് സുരക്ഷാ സേനയെ വിന്യസിക്കുകയും, പ്രതിഷേധക്കാർ ഹൈക്കമ്മീഷനിൽ എത്തുന്നത് തടയാനായി തെരുവിലുടനീളം അവർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതായി റിപ്പോർട്ട്.
യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിലെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഖാലിസ്ഥാൻ തീവ്രവാദികൾ തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ പ്രതിഷേധം ഉണ്ടായത്. അതേസമയം കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടീഷ് സർക്കാരിനെ അതൃപ്തി അറിയിച്ചിരുന്നു.
ദൊരൈസ്വാമിക്ക് പ്രവേശനം നിഷേധിച്ച സംഭവത്തിന് പിന്നാലെ ഗുരുദ്വാരയും നടപടിയെ അപലപിച്ചുകൊണ്ട് പ്രസ്താവന പുറത്തിറക്കിയിരുന്നു. സിഖ് ആരാധനാലയത്തിന്റെ സമാധാനപരമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനുള്ള പെരുമാറ്റമാണിതെന്ന് അവർ വ്യക്തമാക്കി. യുകെയിലെ ഇൻഡോ-പസഫിക് മന്ത്രി ആൻ മേരി ട്രെവെലിയനും സംഭവത്തിൽ പ്രതികരിച്ചു. വിദേശ നയതന്ത്രജ്ഞരുടെ സുരക്ഷ അത്യന്തം പ്രാധാന്യമുള്ളതാണെന്നും, യുകെയിലെ ആരാധനാലയങ്ങൾ എല്ലാവർക്കുമായി തുറന്നിരിക്കണമെന്നും അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക