സമകാലിക വിഷയങ്ങളും പാഠ്യേതര പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചത് വിദ്യാര്‍ഥികളില്‍ സര്‍ഗാത്മകതയും വിമര്‍ശനാത്മക ചിന്തയും വളര്‍ത്താന്‍ സാധിച്ചെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. കുഴിമതിക്കാട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിട സമുച്ചയത്തിന്റെയും ആഡിറ്റോറിയത്തിന്റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
21-ാം നൂറ്റാണ്ടിലെ വെല്ലുവിളികള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജമാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കാന്‍ കഴിഞ്ഞു. എല്ലാ കുട്ടികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്. പാഠ്യ പദ്ധതിയും അധ്യാപക പരിശീലനവും പുതിയ കാലത്തിന് അനുസരിച്ച് സമഗ്രമാക്കി. എല്ലാ ആധുനിക സാങ്കേതിക വിദ്യയും ആശയങ്ങളും നമ്മുടെ വിദ്യര്‍ഥികള്‍ക്ക് ലഭിക്കാനുള്ള ലക്ഷ്യമാണ് സര്‍ക്കാരിന്റേതെന്നും സര്‍ക്കാര്‍ സ്കൂളുകളുടെ ഭൗതികസാഹചര്യം ഉയര്‍ത്താന്‍ ഇത്രയും തുക ചെലവഴിച്ച സര്‍ക്കാര്‍ ചരിത്രത്തിലില്ലന്നും മന്ത്രി പറഞ്ഞു.
ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനായി. സമൂഹം മെച്ചപ്പെടുന്നത് സ്കൂളുകള്‍ വികസിക്കുമ്പോളാണെന്നും സ്കൂള്‍ വികസനത്തില്‍ സാമ്പത്തിക പരിമിതികള്‍ തടസ്സമാക്കില്ലന്നും മന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ടില്‍ നിന്നും 3 കോടി 90 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ സ്കൂള്‍ കെട്ടിട സമുച്ചയവും ആഡിറ്റോറിയവും നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക