കോഴിക്കോട് കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കുന്നതിന് 25.25 കോടി രൂപ കൂടി അനുവദിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. നേരത്തെ ഇതിനായി 18.25 കോടി രൂപ ലഭ്യമാക്കിയിരുന്നു. 10 ലക്ഷം രൂപയാണ് ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി വീട് ഒഴിയുന്നവർക്ക് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക. ഇതിനായി വേണ്ട തുകയടക്കം ആയിരിക്കും ട്രഷറിയിൽ ബില്ലായി സമർപ്പിക്കുക എന്ന് ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
വിമാനത്താവള വികസനത്തിനായി 12.506 എക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. മാറി താമസിക്കുന്നവർക്കായുള്ള തുകവിതരണത്തിൽ ആദ്യം പരിഗണിക്കുക വീട് വിട്ടൊഴിയുന്ന 11 ഭൂവുടമകളെയാണ്. പിന്നീടായിരിക്കും രേഖകൾ പൂർണമായും നൽകിയവർക്ക് പരിഗണന നൽകുന്നത്. റവന്യൂ ഉദ്യോഗസ്ഥർ വീട് വിട്ടൊഴിയുന്നവരുടെ സ്ഥലസംബന്ധമായ രേഖകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ആകെ 71 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ബാക്കി തുകയും ഉടൻ തന്നെ ലഭ്യമാക്കും എന്നാണ് ലഭിക്കുന്ന വിവരം.
വിമാനത്താവള വികസനത്തിനായി തങ്ങളുടെ ഒരിഞ്ച ഭൂമി പോലും വിട്ടുനൽകില്ലെന്നായിരുന്നു കുറച്ച് മുമ്പ് വരെ പ്രദേശവാസികൾ സ്വീകരിച്ചിരുന്ന നിലപാട്. അതിൽ നിന്നും വിഭിന്നമായി ഇപ്പോൾ ഭൂമി നൽകാൻ തയ്യാറായി കൂടുതൽ പേർ ഉദ്യോഗസ്ഥരെ സമീപിക്കുന്നുണ്ട്. നഷ്ടപരിഹാരമായി നൽകുന്ന ഉയർന്ന തുകയാണ് പലരെയും മാറി ചിന്തിക്കാനായി പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക