സംസ്ഥാനത്ത് സർക്കാർ മേഖലയിൽ പുതുതായി ആരംഭിച്ച 6 നഴ്സിംഗ് കോളേജുകൾക്കായി 79 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 5 പ്രിൻസിപ്പൽമാർ, 14 അസിസ്റ്റന്റ് പ്രൊഫസർ, 6 സീനിയർ സൂപ്രണ്ട്, 6 ലൈബ്രേറിയൻ ഗ്രേഡ് ഒന്ന്, 6 ക്ലർക്ക്, 6 ഓഫീസ് അറ്റൻഡന്റ് എന്നിങ്ങനെ സ്ഥിരം തസ്തികകളാണ് സൃഷ്ടിച്ചത്. ഇതുകൂടാതെ 12 ട്യൂട്ടർ, 6 ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്. 6 ഹൗസ് കീപ്പർ, 6 ഫുൾടൈം സ്വീപ്പർ, 6 വാച്ച്മാൻ എന്നിങ്ങനെ താത്ക്കാലിക തസ്തികളും അനുവദിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിയമനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നഴ്സിംഗ് മേഖലയുടെ പുരോഗതിയ്ക്കായി വലിയ പ്രവർത്തനങ്ങളാണ് നടത്തിയത്. സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം ഈ വർഷം 760 ബി.എസ്.സി. നഴ്സിംഗ് സീറ്റുകൾ വർധിപ്പിച്ചു. സർക്കാർ മേഖലയിൽ 400 സീറ്റുകൾക്കും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകൾക്കും ആരോഗ്യ സർവകലാശാല അനുമതി നൽകിയിരുന്നു. ചരിത്രത്തിലാദ്യമായാണ് ബി.എസ്.സി. നഴ്സിംഗിൽ ഇത്രയും സീറ്റ് വർധിപ്പിച്ചത്. ഈ സീറ്റുകളിൽ അഡ്മിഷൻ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് തസ്തികകളും സൃഷ്ടിച്ചത്.
ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കാസർഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ 60 സീറ്റ് വീതമുള്ള പുതിയ നഴ്സിംഗ് കോളേജുകളും തിരുവനന്തപുരം സർക്കാർ നഴ്സിംഗ് കോളേജിനോട് അനുബന്ധിച്ച് 100 സീറ്റുള്ള ഒരു അധിക ബാച്ച് ജനറൽ ആശുപത്രി ക്യാമ്പസിലെ പുതിയ ബ്ലോക്കിലും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴിൽ വർക്കല, നെയ്യാറ്റിൻകര, കോന്നി, നൂറനാട്, ധർമ്മടം, തളിപ്പറമ്പ് എന്നിവടങ്ങളിൽ 60 സീറ്റ് വീതമുള്ള നഴ്സിംഗ് കോളേജുകൾ ആരംഭിക്കും. സി-പാസിന്റെ കീഴിൽ കൊട്ടാരക്കരയിൽ 40 സീറ്റ് നഴ്സിംഗ് കോളേജിന് അനുമതി നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക